കൊച്ചി: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ച സംഭവത്തിൽ റാലിയുടെ സംഘാടകരായ എല്ലാവർക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഒരാൾ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാൽ റാലി സംഘടിപ്പിച്ച എല്ലാവർക്കും അതിൽ ഉത്തരവാദിത്വമുണ്ടെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
റാലിയിൽ എന്തും വിളിച്ചു പറയാമെന്നാണോ? എന്താണീ രാജ്യത്ത് നടക്കുന്നത്? - സിംഗിൾബെഞ്ച് ചോദിച്ചു.
ആലപ്പുഴയിൽ മേയ് 21നു പോപ്പുലർ ഫ്രണ്ടും ബജ്രംഗ്ദളും നടത്തുന്ന റാലികൾ ക്രമസമാധാനപ്രശ്നമുണ്ടാക്കുമെന്നതിനാൽ തടയണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി ആർ. രാമരാജ വർമ്മ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. മേയ് 20നു ഹർജി പരിഗണിച്ചപ്പോൾ ക്രമസമാധാനപ്രശ്നങ്ങളുണ്ടാവില്ലെന്ന് പൊലീസ് ഉറപ്പാക്കാൻ കോടതി ഇടക്കാല ഉത്തരവു നൽകിയിരുന്നു.
പോപ്പുലർ ഫ്രണ്ട്, ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കി ആലപ്പുഴ ഡിവൈ.എസ്.പി ഇന്നലെ റിപ്പോർട്ട് നൽകി. കുട്ടി പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതുമായി ബന്ധപ്പെട്ടും കേസെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ഹർജിയിലെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.
വിദ്വേഷ മുദ്രാവാക്യം: 24 പേർ കൂടി കസ്റ്റഡിയിൽ
വിലങ്ങണിയിച്ചത് വിശദീകരിക്കണം
രണ്ട് പ്രതികൾ 31 വരെ കസ്റ്റഡിയിൽ
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ 24 പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടി വിളിച്ച മുദ്രാവാക്യം ഇവർ ഏറ്റു ചൊല്ലിയിട്ടുണ്ടോ എന്ന് ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തുമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, റിമാൻഡിലുള്ള പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി.എ. നവാസ്, കുട്ടിയെ ചുമലിൽ ഇരുത്തിയിരുന്ന അൻസാർ എന്നിവരെ വിലങ്ങണിയിച്ച് ഇന്നലെ കോടതിയിലേക്ക് കൊണ്ടുവന്നതിൽ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രട്ട് കോടതി ജയിൽ വകുപ്പിനോട് വിശദീകരണം തേടി. പ്രതികളെ വിലങ്ങണിയിപ്പിച്ച് എത്തിക്കേണ്ട കേസല്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചപ്പോഴാണ് കോടതി ഇടപെട്ടത്. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനായി മാവേലിക്കര സബ് ജയിലിൽ നിന്നാണ് ഇവരെ വിലങ്ങണിയിച്ച് കോടതിയിൽ ഹാജരാക്കിയത്. രണ്ട് പ്രതികളെയും 31 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഒളിവിൽപ്പോയ കുട്ടിയെയും കുടുംബത്തെയും കേസിലെ രണ്ടാം പ്രതി പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി മുജീബിനെയും കണ്ടെത്താനായിട്ടില്ല.
വിദ്വേഷമുദ്രാവാക്യം: കുട്ടി ഏഴാംക്ളാസുകാരൻ
പള്ളുരുത്തി: ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി മട്ടാഞ്ചേരിയിലെ സ്കൂളിൽ ഏഴാം ക്ളാസ് വിദ്യാർത്ഥി. പിതാവ് ഇറച്ചി വ്യാപാരിയും വാഹന ബ്രോക്കറുമാണ്. ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹിയുമാണെന്ന് സൂചനയുണ്ട്.
തങ്ങൾ നഗറിലേക്ക് പോകുന്ന വഴിയിൽ രാമൻകുട്ടി ഭാഗവതർ റോഡിലെ വാടക,വീട്ടിൽ നിന്ന് ഒളിവിൽ പോയ കുട്ടിയുടെ കുടുംബത്തെ ഇന്നലെയും പൊലീസിന് കണ്ടെത്താനായില്ല. കുട്ടി പി.എഫ്.ഐ, എസ്.ഡി.പി.ഐ പരിപാടികളിൽ സജീവ സാന്നിദ്ധ്യമാണ്. പിതാവിന്റെ പഞ്ചായത്ത് റോഡിലെ തറവാട്ടിലും വാടക വീട്ടിലും
കഴിഞ്ഞ ദിവസം ആലപ്പുഴ സൗത്ത് പൊലീസ് എത്തിയിരുന്നു. തറവാട്ടിൽ പിതാവിന്റെ ഇളയ സഹോദരനും മുത്തശിയും മാത്രമാണ് താമസം. വാടക വീട് അടഞ്ഞു കിടക്കുകയാണ്.കുട്ടിയുടെ പിതാവ് അന്യ
സംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങൾ കൊണ്ടുവന്ന് വിൽക്കാറുണ്ട്.
മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കും
ആലപ്പുഴ: ആലപ്പുഴയിൽ നടന്ന പോപ്പുലർഫ്രണ്ട് റാലിയുമായി എസ്.ഡി.പി.ഐയ്ക്ക് ബന്ധമില്ലെന്നും പാർട്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൃക്കാക്കരയിൽ ജയിക്കാൻ എന്തും പറയുന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി. സാമുദായികധ്രുവീകരണത്തിനായി എസ്.ഡി.പി.ഐയെ വലിച്ചിഴയ്ക്കുകയാണ്. പോപ്പുലർഫ്രണ്ട് റാലിയിലെ മുദ്രാവാക്യം വിളിയെ പാർട്ടി അനുകൂലിക്കുന്നില്ലെന്നും റോയി അറയ്ക്കൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |