തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഉൾപ്പെടെയുള്ള 33 തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട ഫയൽ കൂടുതൽ വിശദീകരണം തേടി സർക്കാരിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരിച്ചയച്ചു.
മന്ത്രിസഭാതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഫയൽ രാജ്ഭവനിലേക്കയച്ചിട്ട് രണ്ടാഴ്ചയോളമായി. സ്ഥലത്തില്ലാതിരുന്ന ഗവർണർ മടങ്ങിയെത്തിയ ശേഷം പരിശോധന നടത്തിയാണ് കൂടുതൽ വിശദീകരണം തേടി മുഖ്യമന്ത്രിക്ക് തിരിച്ചയച്ചത്. ശിക്ഷാ കാലായളവ് കഴിഞ്ഞ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി അദ്ധ്യക്ഷനായ ജയിൽ ഉപദേശകസമിതി നിലനിൽക്കെ സമിതിയെ ഒഴിവാക്കി ചീഫ്സെക്രട്ടറിതല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തടവുകാരുടെ മോചന ഫയൽ തയ്യാറാക്കിയതിലാണ് ഗവർണർ കൂടുതൽ വ്യക്തത തേടിയതെന്നാണ് വിവരം. സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ടിന്റെ നിയമപരമായ സാധുതയെപ്പറ്റിയും സാധൂകരണം ആരാഞ്ഞതായി സൂചനയുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞ 67 തടവുകാരെ മോചിപ്പിക്കാനുള്ള ശുപാർശയായിരുന്നു ആദ്യം സർക്കാരിന് ലഭിച്ചിരുന്നത്. പിന്നീട് ചീഫ്സെക്രട്ടറിതല സമിതി പരിശോധിച്ച് പട്ടിക 33 ആക്കി ചുരുക്കി. ഇതിൽ അനർഹർ കടന്നുകൂടിയോ, അർഹതപ്പെട്ട ആരെങ്കിലും ഒഴിവാക്കപ്പെട്ടോ തുടങ്ങിയ കാര്യങ്ങളിലും ഗവർണർ വിശദീകരണം തേടിയിട്ടുണ്ട്.
മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്നതിനുള്ള ഓർഡിനൻസ്, പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനത്തിന് പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുന്നതിനുള്ള ഓർഡിനൻസ് എന്നിവയിൽ ഗവർണർ ഇന്നലെ തീരുമാനമെടുത്തതായി സൂചനയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |