തൃശൂർ : മലയാള സിനിമാ പുരസ്‌കാര നിറവിൽ ദമ്പതികളും. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ച ശ്യാം പുഷ്‌കരനും സ്വഭാവ നടി ഉണ്ണിമായയ്ക്കുമാണ് ഈ അപൂർവ നേട്ടം. ജോജി എന്ന ചിത്രത്തിലെ തിരക്കഥയ്ക്കാണ് ശ്യാം പുഷ്‌കറിന് പുരസ്‌കാരം ലഭിച്ചതെങ്കിൽ അതേചിത്രത്തിലെ അഭിനയത്തിനാണ് സ്വഭാവ നടിക്കുള്ള പുരസ്‌കാരം ഉണ്ണിമായ പ്രസാദിന് ലഭിച്ചത്.
ശ്യാം പുഷ്‌കരൻ തിരക്കഥ രചിച്ച ജോജിയിലൂടെ മികച്ച സംവിധായകനായി ദിലീഷ് പോത്തനും സംഗീത സംവിധായകനായി ജസ്റ്റിൻ വർഗീസും തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചലച്ചിത്രത്തിന്റെ രചനയ്ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള ആ വർഷത്തെ ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. സഹസംവിധായികയായി സിനിമാ രംഗത്തേക്ക് വന്ന ഉണ്ണിമായ പ്രസാദ്, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായികയായി.
2013ൽ റിലീസ് ചെയ്ത അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട്, മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ സാറ എന്ന കഥാപാത്രമായി ശ്രദ്ധ നേടി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരയിലെ ഡിവൈ.എസ്.പി കാതറിൻ മരിയ എന്ന കഥാപാത്രം കരിയറിലെ നാഴികക്കല്ലായി.
ഇത് തുടർപ്രവർത്തനത്തിനുള്ള പ്രോത്സാഹനമാണ്. ഏറെ സന്തോഷം പകരുന്നതാണ് പുരസ്‌കാരം. എല്ലാവരും ഒത്തുകൂടിയ സമയത്ത് അവാർഡ് വാർത്തയറിഞ്ഞപ്പോൾ കൂടുതൽ സന്തോഷം തോന്നി
ശ്യാം പുഷ്‌കരൻ
മികച്ച തിരക്കഥാകൃത്ത്
ഏറെ സന്തോഷം. ടീം വർക്കായിരുന്നു സിനിമ. ജോജിയിലെ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷം.
ഉണ്ണിമായ പ്രസാദ്
മികച്ച സ്വഭാവ നടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |