തൃശൂർ : ഷിഗല്ല രോഗം സ്ഥിരീകരിച്ച തൃശൂർ ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജ് പരിസരത്തെ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന. ശുചിത്വമില്ലായ്മ കണ്ടെത്തിയ ഒരു ബേക്കറിയും തട്ടുകടയും അടപ്പിച്ചു. മൂന്ന് കടകൾക്ക് നിർദ്ദേശം നൽകി. രോഗലക്ഷണങ്ങളുള്ള 35 ഓളം വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്.
ഒരു ഹോസ്റ്റൽ അടപ്പിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ്, കോർപറേഷൻ, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പുറത്തുനിന്ന് ഭക്ഷണം കഴിച്ചതാണ് രോഗ ബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ പരിശോധന.
കടകൾ, ഹോട്ടലുകൾ, ശീതള പാനീയ വിൽപ്പന കേന്ദ്രങ്ങൾ, ലഘു ഭക്ഷണ ശാലകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ട്. കോളേജിന് സമീപത്തായി പ്രവർത്തിക്കുന്ന ബേക്കറിയാണ് അടപ്പിച്ചത്. വിദ്യാർത്ഥികൾക്കിടയിൽ ഷിഗെല്ല രോഗ ലക്ഷണം കണ്ടതിനെ തുടർന്നാണ് ഹോസ്റ്റലിൽ കഴിയുന്നവരെ കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇതിൽ ഒരു പെൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.
വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. വയറിളക്കം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളുള്ള മുപ്പതോളം വിദ്യാർത്ഥികളുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും, ഭക്ഷ്യ സുരക്ഷാ വകുപ്പും ഹോസ്റ്റലിലും കോളേജിലും പരിശോധന നടത്തിയിരുന്നു. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികളിൽ രോഗ ലക്ഷണം കണ്ടുതുടങ്ങിയത്. രോഗ വ്യാപനം കണക്കിലെടുത്ത് കോളേജ് യൂണിയൻ കലോത്സവം മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |