□ വിജയ് ബാബു മുപ്പതിനെത്തുന്ന കാര്യം സംശയം □ തിങ്കളാഴ്ച വാദം തുടരും
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബു കേസ് രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ്, ഇരയായ നടിയുടെ അമ്മയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കേസെടുക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് വിദേശത്തേക്ക് കടന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
വിദേശത്താണെന്ന കാര്യം മറച്ചുവച്ചാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയതെന്നും വിദേശത്തുള്ളയാളുടെ മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്നും അഡി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് വിശദീകരിച്ചു. പീഡനക്കേസിൽ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. എന്നാൽ, ഉപഹർജിയിൽ, വിദേശത്താണെന്നതടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, അതിനാൽ ഹർജി നിലനിൽക്കുമെന്നും വിജയ് ബാബുവിന്റെ അഭിഭാഷകൻ മറുപടി നൽകി.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കണമെങ്കിൽ വിജയ് ബാബു നാട്ടിലെത്തണമെന്ന് നേരത്തെ സിംഗിൾബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് തിങ്കളാഴ്‌ച കൊച്ചിയിൽ മടങ്ങിയെത്താനുള്ള ഫ്ളൈറ്റ് ടിക്കറ്റിന്റെ പകർപ്പ് ഹാജരാക്കിയിരുന്നു. ഹർജിയിൽ വാദം തിങ്കളാഴ്‌ചയും തുടരുന്ന സാഹചര്യത്തിൽ വിജയ് ബാബു മടങ്ങിയെത്തുന്ന കാര്യം സംശയത്തിലായി. ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കാത്ത സാഹചര്യത്തിൽ തിങ്കളാഴ്ച മടങ്ങിയെത്തിയാൽ അറസ്റ്റിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |