കൊല്ലം: പോളയത്തോട് ലെവൽ ക്രോസിലെ മേൽപ്പാലത്തിന്റെ നിർമ്മാണം ആറു മാസത്തിനകം ആരംഭിച്ചേക്കും. സ്ഥലമേറ്റെടുക്കൽ നടപടികൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
സംസ്ഥാനത്തെ റെയിൽവേ വികസനത്തിനുള്ള സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായ കെ.ആർ.ഡി.സി.എല്ലിനാണ് (കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) പാലത്തിന്റെ നിർമ്മാണ ചുമതല. റെയിൽവേയുടെ അനുമതി ലഭിക്കലായിരുന്നു പ്രധാന കടമ്പ. ഇത് രണ്ടാഴ്ച മുൻപ് ലഭിച്ചു. സാമൂഹ്യ പ്രത്യാഘാത പഠനവും പൂർത്തിയായി. അതിനാൽ സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തികുമ്പോഴേക്കും നിർമ്മാണത്തിലേക്ക് കടക്കാനാകും.
102.94 സെന്റാണ് ആർ.ഒ.ബി നിർമ്മാണത്തിനായി ഏറ്റെടുക്കേണ്ടത്. മാസങ്ങൾക്ക് മുൻപ് തന്നെ സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിച്ചിരുന്നു. അപ്രോച്ച് റോഡ് സഹിതം 400 മീറ്ററാണ് മേൽപ്പാലത്തിന്റെ നീളം. 30 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാലം നിർമ്മാണത്തിനുള്ള ചെലവ് സംസ്ഥാന സർക്കാരും റെയിൽവേയും തുല്യമായി വഹിക്കും. സ്ഥലം ഏറ്റെടുപ്പിനുള്ള ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കും.
# പോളയത്തോട് മേൽപ്പാലം
ചെലവ്: 30 കോടി
400 മീറ്റർ നീളം (അപ്രോച്ച് റോഡ് സഹിതം)
10.5 മീറ്റർ വീതി
1.5 മീറ്റർ വീതിയിൽ ഒരുവശത്ത് നടപ്പാത
# കുരുക്കഴിയും
പുതിയ മേൽപ്പാലം പോളയത്തോട് നിവാസികൾക്ക് പുറമേ പള്ളിമുക്ക് മുതൽ എസ്.എൻ കോളേജ് ജംഗ്ഷൻ വരെ റെയിൽവേ ഗേറ്റിനപ്പുറം താമസിക്കുന്ന പതിനായിരങ്ങൾക്കും ഗുണം ചെയ്യും. ട്രെയിനുകൾ കടന്നുപോകുമ്പോൾ പോളയത്തോട് ഗേറ്റിന് ഇരുവശവും വാഹനങ്ങളുടെ നീണ്ടനിര പതിവാണ്. അത്യാസന്ന നിലയിലുള്ളവരെ ആശുപത്രിയിലെത്തിക്കാൻ കിലോ മീറ്രറുകളോളം ഇടറോഡിലൂടെ ചുറ്റിക്കറങ്ങിയാലേ ദേശീയപാതയിൽ എത്താനാകൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |