റിയോ ഡി ജനീറോ : ബ്രസീലിലെ സെർജിപി സംസ്ഥാനത്ത് പൊലീസിന്റെ ക്രൂരതയിൽ മാനസിക അസ്വസ്ഥത നേരിടുന്ന കറുത്ത വർഗക്കാരനായ യുവാവിന് ദാരുണാന്ത്യം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ബുധനാഴ്ച ചിത്രീകരിച്ചതെന്ന് കരുതുന്ന ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് ഹൈവേ പൊലീസുകാർ ചേർന്ന് ജെനിവാൽഡോ ഡി ജീസസ് സാന്റോസ് ( 38 ) എന്നയാളെ ആദ്യം റോഡിൽ നിലത്ത് കിടത്ത് വിലങ്ങ് വയ്ക്കാൻ ശ്രമിക്കുന്നത് കാണാം. എഡിറ്റഡ് വീഡിയോ ആയതിനാൽ ഇടയ്ക്ക് എന്ത് സംഭവിച്ചുവെന്നത് വ്യക്തമല്ല. സംഭവത്തിന്റെ ദൃശ്യങ്ങളുടെ ഏതാനും ചില ഭാഗങ്ങളാണ് കാണുന്നത്. സാന്റോസിനെ പൊലീസ് പട്രോൾ എസ്.യു.വിയുടെ പിറകിലേക്ക് ബലമായി കയറ്റുന്നതാണ് പിന്നീട് കാണുന്നത്. കാറിന്റെ പിൻഭാഗത്തെ വാതിൽ ഏറെക്കുറെ അടച്ച് അതിനുള്ളിലേക്ക് ഒരു ഗ്യാസ് ഗ്രനേഡ് കടത്തിവിടുന്നതാണ് കാണാനാവുക. സാന്റോസിന്റെ കാലുകൾ കാറിന് പുറത്തേക്ക് തന്നെയായിരുന്നു. ഇദ്ദേഹം നിലവിളിക്കുന്നത് വീഡിയോയിൽ കാണാം. വെളുത്ത പുക കാറിന് പുറത്തേക്ക് വ്യാപിക്കുന്നതും സാന്റോസിന്റെ കാലുകളുടെ ചലനം നിശ്ചലമാകുന്നതുമാണ് പിന്നീട് വീഡിയോയിൽ കാണുന്നത്. സാന്റോസ് അക്രമാസക്തനായെന്നും അയാളെ നിയന്ത്രിക്കാൻ പൊലീസിന് ചില നടപടികൾ സ്വീകരിക്കേണ്ടി വന്നിരുന്നെന്നുമാണ് ഉന്നത വൃത്തങ്ങൾ പ്രസ്താവനയിൽ അറിയിച്ചത്. സ്റ്റേഷനിലേക്കെത്തിച്ചപ്പോൾ അവശനായ സാന്റോസ് ആശുപത്രിയിൽ വച്ച് മരിച്ചെന്ന് പൊലീസ് പറയുന്നു. ശ്വാസംമുട്ടിയാണ് സാന്റോസ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ശ്വാസംമുട്ടലിലേക്ക് നയിച്ച കാരണം കണ്ടെത്താനുള്ള ശാസ്ത്രിയ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണം ആരംഭിച്ചെന്നാണ് റിപ്പോർട്ട്. എന്തിനാണ് സാന്റോസിനെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. സാന്റോസ് സ്കീസോഫ്രീനിയ ബാധിതനായിരുന്നെന്നും മരുന്നുമായി ബൈക്കിൽ വരവെയാണ് പൊലീസ് തടഞ്ഞ് നിറുത്തിയതെന്നും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |