കണ്ടുപിടിത്തങ്ങൾക്ക് ഇതിനോടകം 354 പേറ്റന്റുകൾ നേടിയ ഒരു മലയാളി
അമേരിക്കയിൽ സ്ഥിരതാമസക്കാരനായ കെ. അജിത്കുമാറാണ് ഈ അപൂർവ്വ നേട്ടത്തിന് ഉടമ. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ (സി.ഇ.ടി.) പൂർവ വിദ്യാർത്ഥിയായ അജിത്കുമാറിന് തന്റെ കണ്ടുപിടിത്തങ്ങൾക്ക് അവിടെ മാത്രമായി 354 പേറ്റന്റുകളാണുള്ളത്. അമേരിക്കയിലെ സാങ്കേതിക പ്രസിദ്ധീകരണങ്ങളിലും ജനറൽ ഇലക്ട്രിക്കൽ കമ്പനിയുടെ ആന്തരിക പ്രസിദ്ധീകരണങ്ങളിലും എൻജിനിയറിംഗ് സംബന്ധികളായ പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രവിഷയങ്ങളോടുള്ള ജന്മസിദ്ധമായ അഭിരുചിയും കഠിനാദ്ധ്വാനവും പഠന പരീക്ഷണങ്ങളുമാണ് ഇദ്ദേഹത്തെ ഒരു പ്രശസ്ത എൻജിനിയറെന്ന നിലയിലേക്ക് നയിച്ചത്.
അമേരിക്കയിലെ ജനറൽ ഇലക്ട്രിക് കമ്പനിയിൽ 42 വർഷം എൻജിനിയറായിരുന്ന അദ്ദേഹം 2019 മുതൽ വാബ്ടെക്
(We stinghouse Air Brake Technology) കമ്പനിയിലെ ടെക്നോളജി ഇന്നവേഷൻ വൈസ് പ്രസിഡന്റാണ്. പവർ കൺവർഷൻ എക്യുപ്മെന്റ്സ്, തീവണ്ടി എൻജിനുകളുടെ ഓപ്റ്റിമൈസേഷൻ ആൻഡ് എനർജി സ്റ്റോറേജ് സിസ്റ്റംസ്, മൈനിംഗ് പ്രൊപ്പൽഷൻ ആൻഡ് ആക്സിലിയറി എക്യുപ്മെന്റ്സ് എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധനാണ്.ചരക്കുഗതാഗത റെയിൽപ്പാതകൾക്ക് പരമ്പരാഗതമായ ഡി.സി പ്രൊപ്പൽഷനു ബദലായി എ.സി പ്രൊപ്പൽഷനു വേണ്ടിയുള്ള സാങ്കേതികവിദ്യയിൽ ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്തി. ട്രിപ്പ് ഓപ്റ്റിമൈസർ സിസ്റ്റം. തീവണ്ടി എൻജിനുകളിൽ ഇന്ധനക്ഷമത വർദ്ധിപ്പിച്ച് ഇന്ധനലാഭം കൈവരിക്കാനുതകുന്ന സമ്പ്രദായം പ്രയോജനപ്പെടുത്തിവരുന്നത് ഉദ്ദേശം പതിനായിരത്തിനടുത്ത് ട്രെയിനുകളിലാണ്. അജിത്തിന്റെ 21 വർഷം നീണ്ട കഠിനപരിശ്രമത്തിന് ശേഷമാണ് പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ലോക്കോമോട്ടിവിന് വേണ്ട സാങ്കേതികവിദ്യ വികസിപ്പിക്കാനായത്. തന്റെ ഇതുവരെയുള്ളവയിൽ വച്ച് ഏറ്റവും ഒടുവിലായി കൈവരിച്ച നേട്ടമാണെന്ന് അജിത് പറയുന്നു . റെയിൽപാതകളുടെ പരുക്കൻ സാഹചര്യങ്ങൾ, സ്ഥല - ഭാര പരിമിതികൾ തുടങ്ങിയ പ്രതികൂല ഘടകങ്ങളെ അതിജീവിക്കാനാകുന്ന ഉയർന്ന ശേഷിയുള്ള ബാറ്ററി കണ്ടെത്തുകയെന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. നിക്കൽ കാഡ്മിയം ബാറ്ററികൾ കൊണ്ടുള്ള ആദ്യ ഉദ്യമങ്ങൾ ഉദ്ദേശിച്ച ഫലം നൽകിയില്ല. നിക്കൽ മെറ്റൽ ഹൈഡ്രൈഡ്, സോഡിയം നിക്കൽ ക്ളോറൈഡ് എന്നിവ പരീക്ഷിച്ചശേഷം ലിഥിയം അയോൺ ബാറ്ററി ഏറെ ഫലപ്രദമെന്ന് കണ്ടെത്തി. വാബ്ടെക്കിന്റെ ട്രേഡ്മാർക്കിലുള്ള 18000 ബാറ്ററികൾ ഉപയോഗിച്ചുകൊണ്ടുള്ള ലോക്കോമോട്ടിവിന്റെ പ്രദർശന ഓട്ടം ഈ വർഷം കാലിഫോർണിയയിൽ നടന്നു.1951ൽ തിരുവനന്തപുരത്താണ് അജിത് ജനിച്ചത്. പിതാവ് തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ ഗണിതശാസ്ത്രവിഭാഗം പ്രൊഫസറും സംസ്ഥാന വാനനിരീക്ഷണ കേന്ദ്രത്തിന്റെ ഓണററി ഡയറക്ടറുമായിരുന്ന പരേതനായ കുട്ടൻനായർ, മാതാവ് പരേതയായ സി. മാധവിഅമ്മ അദ്ധ്യാപികയായിരുന്നു.
കെ. അജിത്ത് കുമാർ കുടുംബാംഗങ്ങൾക്കൊപ്പം
1972-ൽ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്നും ഡിസ്റ്റിംഗ്ഷനോടുകൂടി സംസ്ഥാനത്തെ ഒന്നാം റാങ്കുകാരനായി അദ്ദേഹം ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടി. ഇതേ കോളേജിൽത്തന്നെ അദ്ധ്യാപകനായും കെൽട്രോണിൽ പ്രോജക്ട് എൻജിനിയറായും സേവനം അനുഷ്ടിച്ചു. കെൽട്രോണിലായിരിക്കുമ്പോൾ വിവിധ ശേഷിയുള്ള റെക്ടിഫയറുകൾ, ബാറ്ററി ചാർജറുകൾ, കൽപ്പാക്കം ആണവ നിലയത്തിനു വേണ്ടിയിരുന്ന യന്ത്രോപകരണങ്ങൾ തുടങ്ങിയവ വികസിപ്പിച്ച് നിർമ്മിച്ചു.
1976ൽ അമേരിക്കയിലെത്തിയ അജിത് അവിടെയുള്ള സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത് .കൂടാതെ ഗാനൺ യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനിയറിംഗിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുണ്ട്. അജിത്തിന്റെ ഭാര്യ മീര കുമാർ, തിരുവനന്തപുരം ധന്വന്തരിമഠം കുടുംബാംഗമാണ്.
രണ്ടു പെൺമക്കളാണ് അജിത്കുമാർ - മീര ദമ്പതികൾക്ക്. അപർണ കോസ്റ്റ, അർച്ചന കുമാർ.ഇരുവരും വിവാഹിതർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |