ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്
ചെറുപ്പക്കാരിലെ ഹൃദ്രോഗത്തിന് ഇടയാക്കുന്ന ജനിതകപരമായ കാരണങ്ങൾ കണ്ടെത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിലെ മൂന്ന് ഡോക്ടർമാർ നടത്തിയ പഠനത്തിന് രാജ്യാന്തര അംഗീകാരം നേടിയത് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഒന്നാകെ അഭിമാനകരമായ നേട്ടമാണ്. പ്രൊഫസർമാരായ ഹൃദ്രോഗ ചികിത്സാവിഭാഗം മേധാവി ഡോ.സുനിത വിശ്വനാഥൻ, ഡോ.ശിവപ്രസാദ്, ഡോ.ബി.കൃഷ്ണകുമാർ എന്നിവരായിരുന്നു പഠനം നടത്തിയത്. എന്തായിരുന്നു ആ പഠനം? അതുകൊണ്ട് സമൂഹത്തിന് ഉണ്ടാകുന്ന നേട്ടം എന്താണ് ? ഇവയെ കുറിച്ച് പഠനസംഘത്തിലുണ്ടായിരുന്ന ഡോ. ബി.കൃഷ്ണകുമാർ സംസാരിക്കുന്നു.
ചെറുപ്പക്കാരുടെ ഹൃദയസുരക്ഷയിൽ ഈ പഠനത്തിന്റെ പ്രാധാന്യം?
നല്ലപോലെ കായികാദ്ധ്വാനമുള്ള ചെറുപ്പക്കാർ ഹൃദയാഘാതം കാരണം മരണപ്പെടുന്നതിന് കാരണം ജീവിതരീതിയും ആഹാരവും മാത്രമല്ല. 50വയസിന് താഴെയുള്ളവരിൽ ഇത്തരം ഹൃദയാഘാതങ്ങൾക്ക് പ്രധാന കാരണം പാരമ്പര്യമാണ്. ഫെമിലിയൽ ഹൈപ്പർകൊളസ്റോമിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കേരളത്തിൽ ഇതിന്റെ സ്വാധീനം എത്രയാണെന്ന് അറിയാനായിരുന്നു പഠനം. 19 പുതിയ ജനിതക വ്യതിയാനങ്ങൾ കണ്ടെത്തി. ഇതിൽ 9 വ്യതിയാനങ്ങൾ ഇന്ത്യയിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരെണ്ണം ലോകത്ത് ആദ്യമായി കണ്ടുപിടിക്കുന്നതാണ്. തിരുവനന്തപുരം സ്വദേശിയായ 35വയസുള്ള ഹൃദയാഘാത രോഗിയിലാണ് ഈ ജനിതക വ്യതിയാനം കണ്ടെത്തിയത്. ഇതോടെ ഈ പ്രായക്കാരിൽ ഹൃദ്രോഗത്തിന് കൂടുതൽ ഫലപ്രദമായ ഇൻജക്ഷൻ മരുന്നുകൾ ഉപയോഗിക്കണമെന്ന് കണ്ടെത്തി. ചികിത്സാരീതിയിലും ആവശ്യമായ മാറ്റം വരുത്താനാകും.
എത്രത്തോളം ശ്രമകരമായിരുന്നു പഠനം?
പത്തുവർഷത്തോളം നീണ്ടപഠനമായിരുന്നു. 2012-13 കാലയളവിലായിരുന്നു തുടക്കമിട്ടത്. 54മലയാളി ഹൃദ്രോഗികളിലായിരുന്നു പഠനം. 50വയസിനു താഴെയുള്ള പുരുഷന്മാരെയും 60വയസിനു താഴെയുള്ള സ്ത്രീകളെയുമാണ് പഠനത്തിന് വിധേയമാക്കിയത്. രോഗികളുടെ വീട്ടുകാരെയെല്ലാം നിരീക്ഷിച്ചു, രക്തബന്ധത്തിലുള്ള അടുത്ത ബന്ധുക്കളെയും പഠനത്തിന്റെ ഭാഗമാക്കേണ്ടിവന്നു. രോഗിയുടെ അച്ഛൻ,സഹോദരി,രണ്ട് അമ്മാവന്മാർ എന്നിവർ 50വയസിനുള്ളിൽ ഹൃദയാഘാതം വന്നവരാണെന്ന് കണ്ടെത്തുകയായിരുന്നു.
ആരോഗ്യരംഗത്ത് ഈ നേട്ടം ഏത് തരത്തിലാണ് അടയാളപ്പെടുത്തുക?
ഹൃദ്രോഗ ചികിത്സയിൽ ലോകത്തിന് തന്നെ വിലപ്പെട്ട സംഭാവനയാണ് ഈ കണ്ടുപിടിത്തം. ഇതിന് അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ ബയോ ടെക്നോളജി ഇൻഫർമേഷന്റെ പ്രത്യേക പരാമർശം തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിന് ലഭിച്ചു. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. ചെറുപ്പക്കാരെ ബാധിക്കുന്ന ഹൃദ്രോഗ കാരണങ്ങളിലേക്കുള്ള തുടർഗവേഷണത്തിനും ഇത് വഴികാട്ടിയാകും.
കൊവിഡാനന്തരം ഹൃദയാഘാത സാദ്ധ്യത കൂടുതലാണോ?
കൊവിഡ് കാരണം ഹൃദയാഘാതം വർദ്ധിച്ചുവെന്നതിന് തെളിവുകളില്ല.എന്നാൽ ഹൃദയത്തിന്റെ പമ്പിംഗ് ഉൾപ്പെടെ കുറഞ്ഞവരുണ്ട്. അതിന് നേരത്തെയുണ്ടായിരുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങളും കാരണമാകും.
പാരമ്പര്യമായുള്ള ഹൃദ്രോഗങ്ങളും ചിലരിൽ കൊവിഡാനന്തരം മൂർച്ഛിക്കാം. കൊവിഡിന് ശേഷം ഹൃദയസംബന്ധമായ നേരിയ അസ്വസ്ഥതകളുണ്ടെങ്കിലും നേരത്തെ ഡോക്ടറെ കണ്ട് ആവശ്യമായ ചികിത്സ തേടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |