കൊച്ചി: തൃക്കാക്കരയിൽ വിജയം ഉറപ്പെന്ന് യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ്. പി ടിയെ സ്‌നേഹിച്ച, പി ടി സ്‌നേഹിച്ച ജനങ്ങൾക്കറിയാം ഞങ്ങൾ ഏത് രീതിയിലാണ് ഇടപെട്ടിരിക്കുന്നതെന്ന്. പി ടി എങ്ങനെയായിരുന്നോ അതുപോലെ താൻ നിൽക്കുമെന്നതിൽ സംശയമില്ലെന്നും ഉമ തോമസ് വ്യക്തമാക്കി.
'എന്റെ എതിർസ്ഥാനാർത്ഥി ആരായിരുന്നാലും ഞാൻ അവരെ ബഹുമാനിക്കുന്നുണ്ട്. വ്യാജ വീഡിയോ വിഷയത്തിൽ ജോയുടെ ഭാര്യയുടെ കൂടെയാണ്. എനിക്കെതിരെയും വ്യാജ പ്രചാരണം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ഇവിടെ വന്നുകഴിഞ്ഞപ്പോൾ പി ടി തോമസിന്റെ മരണം പോലും ആഘോഷമായിട്ടാണ് പറഞ്ഞത്. സെഞ്ച്വറി തികയ്ക്കാനായിട്ട് പി ടിയുടെ മരണം ഒരു സൗഭാഗ്യമായി കണ്ടയാളാണ്. അത്തരത്തിലുള്ള പ്രചാരണം എത്ര വേദനയുണ്ടാക്കുമെന്ന് എനിക്കറിയാം. അതുകൊണ്ടുതന്നെ ഞാൻ ജോ ജോസഫിന്റെ ഭാര്യയ്‌ക്കൊപ്പമാണ്.'- ഉമ തോമസ് പറഞ്ഞു.
അതേസമയം, തൃക്കാക്കര തനിക്കൊപ്പമാണെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് പ്രതികരിച്ചു. ഭൂരിപക്ഷം ഇപ്പോൾ പ്രവചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ചങ്കിടിപ്പ് കൂടുന്നില്ല. വളരെ സമാധാനത്തോടുകൂടി മുന്നോട്ടുപോകുന്നു. ആത്മവിശ്വാസത്തിൽ ഒരു കുറവും ഇല്ല. ഞാൻ രണ്ട് കിലോ കുറഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. എല്ലാവരും പറയുന്നത് ഒരു സ്ഥാനാർത്ഥി ഇത്ര കുറഞ്ഞാൽപോരെന്നാണ്. ജയിച്ചിരിക്കും. നൂറ് ശതമാനം. വിവാദത്തിലല്ല, വികസനത്തിലൂന്നിയാണ് പ്രചാരണം.'അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |