ന്യൂഡൽഹി: എട്ടു വർഷ ഭരണത്തിൽ രാജ്യത്തെ ജനങ്ങൾക്ക് നാണക്കേടുണ്ടാക്കുന്നതൊന്നു ചെയ്തിട്ടില്ലെന്നും പാവപ്പെട്ടവർക്കുള്ള സേവനം, സദ്ഭരണം എന്നിവയ്ക്ക് മുൻഗണന നൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ഗാന്ധിജിയും സർദാർ പട്ടേലും സ്വപ്നം കണ്ട ഇന്ത്യ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഗുജറാത്തിലെ രാജ്‌കോട്ടിൽ 200 കിടക്കകളുള്ള പുതിയ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, പ്രയത്‌നം എന്ന സർക്കാർ മന്ത്രം രാജ്യ പുരോഗതിക്ക് ഊർജം പകരുന്നു. ദളിതരുടെയും ദരിദ്രരുടെയും ഗോത്രവർഗ്ഗക്കാരുടെയും സ്ത്രീകളുടെയും ശാക്തീകരണമാണ് ഗാന്ധിജിയും സർദാർ പട്ടേലും സ്വപ്‌നം കണ്ടത്.
യുക്രെയിൻ അധിനിവേശമുണ്ടാക്കിയ പ്രതിസന്ധിക്കിടയിലും ജനങ്ങളുടെ ജീവിതം സുഗമമാക്കാനാണ് ശ്രമിക്കുന്നത്. പദ്ധതികളിൽ പരിപൂർണ്ണത നേടണം. എല്ലാവരുടെയും അവകാശങ്ങൾ ഉറപ്പാക്കുമ്പോൾ, വിവേചനത്തിനും അഴിമതിക്കും സാദ്ധ്യതയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേട്ടങ്ങൾ സമർപ്പണത്തിന് തെളിവ്
രാജ്യത്തെ മൂന്ന് കോടിയിലധികം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള പാർപ്പിടം ലഭിച്ചു. വെളിയിട മലമൂത്ര വിസർജ്ജനത്തിൽ നിന്ന് 10 കോടിയിലധികം കുടുംബങ്ങളെ മോചിപ്പിച്ചു. 9 കോടിയിലധികം സഹോദരിമാരെ അടുക്കളപ്പുകയിൽ നിന്ന് മോചിപ്പിച്ചു. 2.5 കോടിയിലധികം കുടുംബങ്ങൾക്ക് വൈദ്യുതിയും 6 കോടിയിലധികം കുടുംബങ്ങൾക്ക് കുടിവെള്ളവും. 50 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് 5 ലക്ഷം രൂപവരെയുള്ള ആരോഗ്യ പരിരക്ഷ സൗജന്യം. ഇവ കേവലം അക്കങ്ങളല്ലെന്നും പാവപ്പെട്ടവരുടെ അന്തസ് ഉയർത്താനുള്ള സമർപ്പണത്തിന്റെ തെളിവാണെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |