കുന്നത്തൂർ: മൂന്ന് മാസം മുമ്പ് വളർത്തുനായയുടെ കടിയേറ്റ ഒൻപതുകാരൻ പേവിഷബാധയേറ്റ് ദാരുണാന്ത്യം. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസലാണ് (9) മരിച്ചത്.
നായയുടെ കടിയേറ്റ ഫൈസലിന്റെ മുത്തച്ഛൻ ചെല്ലപ്പനും മുത്തശ്ശി ലീലയും അസ്വസ്ഥത പ്രകടിപ്പിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലുള്ള ചെല്ലപ്പന്റെ നില ഗുരുതരമാണ്.
നായയ്ക്ക് ഭക്ഷണം കൊടുക്കാൻ ശ്രമിക്കേ കഴിഞ്ഞ മാർച്ചിലാണ് ഫൈസിന് കടിയേറ്റത്. ചെറിയ മുറിവുണ്ടായെങ്കിലും ഭയം കാരണം വീട്ടിൽ പറഞ്ഞിരുന്നില്ല. ഇതിനടുത്ത ദിവസം ഭക്ഷണം നൽകുമ്പോൾ മുത്തച്ഛനും മുത്തശ്ശിക്കും കടിയേറ്റു. പിന്നീട് പുറത്തേക്ക് ഓടിയട നായ തിരികെ വന്നില്ല. കടിയേറ്റവരാരും ആശുപത്രിയിൽ പോയി കുത്തിവയ്പ്പെടുക്കാത്തതാണ് വിനയായത്.
ഒരാഴ്ച മുമ്പ് കുട്ടി അസ്വസ്ഥതയും പെരുമാറ്റത്തിൽ മാറ്റവും കാണിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പേവിഷ ബാധയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ മരണം സംഭവിച്ചു.
മാതാപിതാക്കൾ അകന്ന് കഴിയുന്നതിനാൽ ഫൈസൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു. ഇന്നലെ രാവിലെ പോരുവഴിയിലെ വീട്ടിലെത്തിച്ച മൃതദേഹം പിതാവിന്റെ സ്വദേശമായ നെടുമങ്ങാട് കൊണ്ടുപോയി സംസ്കരിച്ചു. ഏഴാംമൈൽ സെന്റ് തോമസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
കടിയേറ്റാൽ കുത്തിവയ്ക്കണം
1. പത്ത് ദിവസത്തിനുള്ളിൽ വൈറസ് ബാധയുണ്ടാകാം
2. തുടക്കത്തിൽ കണ്ടെത്തിയാൽ നൂറ് ശതമാനം ചികിത്സ ഉറപ്പ്
3. ചികിത്സാസൗകര്യം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ
4. ഇമ്മ്യൂണോ ഗ്ളോബിൻ കുത്തിവയ്പാണ് നൽകുന്നത്
5. ചിലപ്പോൾ കടിയേറ്റ ഭാഗങ്ങളിലും കുത്തിവയ്ക്കേണ്ടിവരും
6. 0 - 3 - 7 - 14 - 28 ദിവസങ്ങളിലാണ് വാക്സിനെടുക്കേണ്ടത്
7. കടിയേറ്റാലുടൻ സോപ്പ് ഉപയോഗിച്ച് മുറിവ് വൃത്തിയാക്കണം
വളർത്ത് മൃഗങ്ങൾക്ക് ലൈസൻസെടുക്കണം. കടിയേറ്റാൽ പത്ത് ദിവസം ഉറപ്പായും നായയെ നിരീക്ഷിക്കണം
മൃഗസംരക്ഷണ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |