ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അസ്‌ക്കറിനെ (39) പള്ളുരുത്തി രാമൻകുട്ടി ഭാഗവതർ ലൈനിലെ വാടക വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.ഇതിനു പിന്നാലെ,കേസിൽ ഹരിപ്പാട് ചേപ്പാട് വിളയിൽ മുഹമ്മദ് തല്ഹത്ത് (36), എറണാകുളം നെട്ടൂർ മദ്രസ പറമ്പിൽ നിയാസ് (42), പള്ളുരുത്തി അർപ്പണ നഗർ തെരുവിൽ ഷമീർ(39), പള്ളുരുത്തി ഞാറക്കാട്ടിൽ എൻ.വൈ. സുധീർ (41) എന്നിവരും അറസ്റ്റിലായി. ഇതോടെ കേസിൽ 25 പേർ അറസ്‌റ്റിലായി.
ഇന്നലെ രാവിലെയാണ് കുട്ടിയുടെ കുടുംബം വാടക വീട്ടിൽ തിരിച്ചെത്തിയത്. പിന്നാലെ പള്ളുരുത്തി പൊലീസ് എത്തി അസ്കറിനെ കസ്റ്റഡിയിലെടുത്തു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. പ്രകടനവും നടത്തി. ആലപ്പുഴ സൗത്ത് പൊലീസ് 11 മണിക്ക് പള്ളുരുത്തി സ്റ്റേഷനിൽ എത്തി ഇയാളെ ഏറ്റുവാങ്ങി ആലപ്പുഴയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ 21 ന് ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ മഹാസംഗമത്തിലാണ് ഇൗരാറ്റുപേട്ട സ്വദേശിയായ അൻസാറിന്റെ ചുമലിലിരുന്ന് കുട്ടി മുദ്രാവാക്യം വിളിച്ചത്. പൊലീസ് കേസെടുത്തതോടെ കുട്ടിയുടെ കുടുംബം വീട്ടിൽ നിന്ന് മാറിയിരുന്നു. അൻസാർ നേരത്തെ അറസ്‌റ്റിലായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മുദ്രാവാക്യങ്ങൾ മുമ്പ് പൗരത്വഭേദഗതി നിയമസമരത്തിനും മറ്റും പോയപ്പോൾ കേട്ടുപഠിച്ചതാണെന്ന് കുട്ടി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
മുദ്രാവാക്യങ്ങൾ സംഘപരിവാറിനെതിരെയുള്ളതാണെന്ന് അസ്കർ പറഞ്ഞു. ഇതേ മുദ്രാവാക്യങ്ങൾ മുമ്പും വിളിച്ചിട്ടുണ്ട്. ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും എതിരല്ല ഇവ. ചില ഭാഗങ്ങൾ മാത്രം ചൂണ്ടിക്കാട്ടി എതിരാളികളും മാദ്ധ്യമങ്ങളും ആക്ഷേപിക്കുകയാണെന്നും അസ്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |