പെരിന്തൽമണ്ണ: പ്രകാശം നൽകില്ലെങ്കിലും നല്ല പണി തരുന്നുണ്ട് ഈ തെരുവ് വിളക്ക് കാലുകൾ. അങ്ങാടിപ്പുറം പോളി ക്വാർട്ടേഴ്സ് മുതൽ പെരിന്തൽമണ്ണ ബൈപാസ് ജംഗ്ഷൻ വരെ റോഡിന് നടുവിൽ സ്ഥാപിച്ച തെരുവ് വിളക്ക് കാലുകളാണ് വാഹനങ്ങൾക്കും യാത്രക്കാർക്കും ദുരിതം സൃഷ്ടിക്കുന്നത്. തുരുമ്പ് എടുത്ത് നശിക്കാൻ തുടങ്ങിയ ഇവയിൽ കത്തിയതാകട്ടെ ചിലത് മാത്രം അതും ഏതാനും ആഴ്ചകൾ.
നഗരസൗന്ദര്യ വത്കരണത്തിന്റ ഭാഗമായി പെരിന്തൽമണ്ണ നഗരസഭാ മുൻ ചെയർമാൻ എം. മുഹമ്മദ് സലീമിന്റെ കാലത്താണ് ലക്ഷങ്ങൾ ചെലവഴിച്ച് തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. എന്നാലിപ്പോൾ തുരുമ്പെടുത്ത് റോഡിലേക്ക് വീണും ഒടിഞ്ഞുതൂങ്ങിയും യാത്രക്കാർക്ക് ഭീതിയുണ്ടാക്കുന്ന രീതിയിലാണ് ഇവയുടെ നിൽപ്പും കിടപ്പും.
ഒരാഴ്ചയായി ഒരു വിളക്ക് കാൽ തകർന്ന് പോളി ക്വാർട്ടേഴ്സ് അവസാനിക്കുന്നിടത്ത് വാഹനങ്ങൾക്ക് അനുവദിച്ച യു ടേണിൽ റോഡിന് നടുവിലായി കിടക്കുന്നു. ഇത് വലിയ അപകട ഭീഷണിയാണ് ഉണ്ടാക്കുന്നത്. ജൂബിലി റോഡ് കഴിഞ്ഞാൽ പിന്നെ നഗരസഭാ പരിധിയല്ലാത്തതിനാൽ അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുന്നില്ല. അങ്ങാടിപ്പുറം പഞ്ചായത്തിന്റെ ഭാഗത്തെ ഈ മരണക്കെണി ഒഴിവാക്കാൻ പഞ്ചായത്തും ഇതുവരെ ശ്രമിച്ചിട്ടില്ല. ഈ യു ടേണിന് സമീപം പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന റോഡിൽ പൈപ്പ് പൊട്ടി രൂപപെട്ട വൻ ഗർത്തവും അപകട സാധ്യതക്ക് ആക്കം കൂട്ടുന്നുണ്ട്. സൗന്ദര്യ വത്കരണത്തിനായി വച്ചു പിടിപ്പിച്ച ചെടികൾ ഇതിനോടകം മരങ്ങളായി രൂപപ്പെട്ട് ഡ്രൈവർമാരുടെ കാഴ്ചയും മറയ്ക്കുന്നു. ഈ പദ്ധതി മൂലം ലക്ഷങ്ങളുടെ നഷ്ടം മാത്രമാണുണ്ടായത്.
ഇടികൊള്ളാൻ നോക്കുകുത്തികൾ
സ്ഥാപിച്ച വിളക്ക് കാലുകളിൽ 15 ഓളം പൂർണ്ണമായും വാഹനങ്ങൾ ഇടിച്ച് നശിച്ചു. മറ്റ് ചിലത് ഒടിഞ്ഞ് തൂങ്ങി അപകട ഭീതി പരത്തി നിൽക്കുന്നു. പെരിന്തൽമണ്ണ എച്ച്.പി പമ്പിന് സമീപത്തെ യു ടേണിലേക്കാണ് ഒരു കാല് തൂങ്ങി നിൽക്കുന്നത്. കാലുകളും കാഴ്ചമറക്കുന്ന കാടുകളും പഞ്ചായത്തും നഗരസഭയും ഇടപെട്ട് നീക്കം ചെയ്ത് ജനങ്ങളുടെ ജീവന് സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |