തൃശൂർ: എതിർചേരിയിലുള്ളവരെയും പരിഗണിക്കാൻ സന്നദ്ധത കാട്ടിയ വീരേന്ദ്രകുമാർ രാഷ്ട്രീയക്കാർക്കുള്ള മികച്ച സാധനാപാഠമാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാർഷികദിനത്തിൽ നടത്തിയ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര രേഖകൾ പോലെയായിരുന്നു ഞങ്ങളുടെ രാഷ്ട്രീയജീവിതം. തന്നെ അദ്ദേഹം ഏറ്റവുമടുത്ത കൂട്ടുകാരനായിത്തന്നെ നിലനിറുത്തി. പരമ്പരാഗത വിശ്വാസത്തിനപ്പുറത്തേക്കുള്ള സത്യത്തെ അന്വേഷിച്ചു പോയതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ പല രചനകളും. കാലത്തെ അതിജീവിക്കാൻ കഴിയുന്ന പ്രതിഭയാണ് വീരേന്ദ്രകുമാറെന്നും ഗവർണർ പറഞ്ഞു.
മന്ത്രി കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ അദ്ധ്യക്ഷനായി. പൊതുപ്രവർത്തകനായ സി.പി. സാലിഹ്, ജയരാജ് വാര്യർ, സംഘാടക സമിതി ജനറൽ കൺവീനർ യൂജിൻ മോറേലി, വൈസ് ചെയർമാൻ വിനോദ് നാരായണൻ, സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. സി. മാഗിൻ ജോസ്, വിക്ടർ മഞ്ഞില, ഡോ. സി.സി. ബാബു, സിബി കെ. തോമസ്, ഷീബ ബാബു എന്നിവർ സംബന്ധിച്ചു.
കൗതുകമുണർത്തി രണ്ട് ഗവർണർമാർ ഒരു വേദിയിൽ
തൃശൂർ: രണ്ടു ഗവർണർമാർ ഒന്നിച്ച് വേദി പങ്കിട്ടത് കൗതുകമായി. ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുടെ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനത്തിനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്. ഹോട്ടൽ കാസിനോയിലായിരുന്നു പരിപാടി. ഇംഗ്ളീഷ് ചുവയുള്ള മലയാളത്തിലാണ് കേരള ഗവർണർ പ്രസംഗം തുടങ്ങിയത്.
അഞ്ച് പുസ്തകങ്ങളിൽ കൈകാര്യം ചെയ്ത വിഷയങ്ങളെപ്പറ്റി മലയാളത്തിൽത്തന്നെ സൂചിപ്പിച്ചു. സഹോദരീ സഹോദരൻമാരെ എന്ന സംബോധനയോടെ തുടങ്ങിയതും കൗതുകമായി. അഞ്ച് പുസ്തകങ്ങൾ അഞ്ച് പേർക്ക് നൽകിയായിരുന്നു പ്രകാശനം.
തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ആൻഡ്രൂസ് താഴത്ത്, പ്രബുദ്ധകേരളം എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ, കെ. മോഹൻദാസ്, സി.സി. എബ്രഹാം, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ തുടങ്ങിയവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. അഡ്വ. ജോസഫ് തോമസ്, ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, അഡ്വ. രവികുമാർ ഉപ്പത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |