തിരുവനന്തപുരം: വിമർശകർ എറിയുന്ന ഓരോ കല്ലുകൊണ്ടും തന്റെ കഥാഗോപുരത്തിന്റെ അസ്ഥിവാരം ബലപ്പെടുത്തുകയാണെന്ന് സാഹിത്യകാരൻ ടി. പദ്മനാഭൻ പറഞ്ഞു. ഒ.എൻ.വി കൾച്ചറൽ സെന്ററിന്റെ ഒ.എൻ.വി സാഹിത്യ പുരസ്കാരം മന്ത്രി സജി ചെറിയാനിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നെ വിമർശിക്കുന്ന സുഹൃത്തുക്കളോട് നന്ദിയുണ്ട്. എഴുതാൻ തുടങ്ങിയിട്ട് 74 വർഷമായി. ഇരുനൂറ് കഥകൾ മാത്രമേ എഴുതിയിട്ടുള്ളൂ. പ്രതിഫലത്തിന്റെയോ പ്രശസ്തിയുടെയോ പ്രലോഭനത്തിൽ വീഴാതെ വളരെ കുറച്ചുമാത്രം എഴുതി. എഴുതിയേ പറ്റൂ എന്ന് വരുമ്പോഴാണ് എഴുതുന്നത്. എന്റെ കഥകൾ ലോകോത്തരമെന്ന് പറഞ്ഞിട്ടില്ല. അതിനും മാത്രം വിഡ്ഢിയല്ലെന്നും ടി. പത്മനാഭൻ പറഞ്ഞു.
മലയാള ഭാഷയെ തനിമയോടെ സ്വീകരിച്ച് അതിൽ നിന്ന് കവിതയും പാട്ടുമെഴുതി, ശബ്ദമില്ലാത്തവന്റെ ശബ്ദമായിരുന്നു ഒ.എൻ.വിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു. മലയാള കഥയുടെ രാജശിൽപ്പിയാണ് ടി. പത്മനാഭനെന്നും അദ്ദേഹത്തിന് പകരക്കാരൻ ഇല്ലെന്നും മന്ത്രി പറഞ്ഞു. തന്റേതുമാത്രമായ ഖരാനയുടെ ആളാണ് പദ്മനാഭനെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
കവി പ്രഭാവർമ്മ, കരമന ഹരി, ഡോ. എം.എം.ബഷീർ, ജി. രാജ്മോഹൻ, ശ്രീകുമാരൻ തമ്പി, എം. വി. ജയകുമാർ, പിരപ്പൻകോട് മുരളി, ഒ.എൻ.വിയുടെ പത്നി സരോജിനി അമ്മ, മക്കളായ ഡോ. മായാദേവി, രാജീവ് ഒ.എൻ.വി, മരുമക്കളായ ജയകൃഷ്ണൻ, ദേവിക തുടങ്ങിയവർ പങ്കെടുത്തു.
ഒ.എൻ.വിയുടെ ചെറുമകൾ അമൃത ജയകൃഷ്ണന്റെ നേതൃത്വത്തിൽ നൃത്തശിൽപ്പം അവതരിപ്പിച്ചു. ഗായകൻ ഉണ്ണിമേനോന്റെ നേതൃത്വത്തിലുള്ള ഗാനസന്ധ്യയിൽ ചെറുമകൾ അപർണ രാജീവും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |