ജയ്‌പൂർ: സ്ത്രീധനപീഡനത്തെത്തുടർന്ന് സഹോദരിമാരായ മൂന്ന് പേരെയും രണ്ട് കുട്ടികളെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ജയ്‌പൂരിൽ ഡുഡു പട്ടണത്തിലെ കിണറ്റിൽ ഇന്നലെയായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. കലു മീന (25), മംമ്‌ത (23), കമലേഷ് (20) കലുവിന്റെ നാല് വയസും 27 ദിവസം പ്രായവുമുള്ള മക്കൾ എന്നിവരാണ് മരിച്ചത്. മംമ്‌തയും കമലേഷും പൂർണ ഗർഭിണികളായിരുന്നു. കാണാതായി നാല് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഡുഡു പട്ടണത്തിൽ നിന്ന് തന്നെയുള്ള മൂന്ന് സഹോദരൻമാരെയാണ് യുവതികൾ വിവാഹം കഴിച്ചിരുന്നത്. 2003ൽ പ്രായപൂർത്തിയാകും മുൻപായിരുന്നു മൂവരുടെയും വിവാഹം. ഭർത്താവിന്റെ വീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ മൂവരെയും നിരന്തരം മർദിക്കുമായിരുന്നെന്ന് യുവതികളുടെ വീട്ടുകാർ ആരോപിക്കുന്നു. മദ്യപാനികളായ ഭർത്താക്കൻമാരിൽ നിന്നും ഗാർഹിക പീഡനവും ഏറ്റിരുന്നു. കലു മീന ഭർത്താവിന്റെ വീട്ടുകാരുടെ പീഡനത്തെത്തുടർന്ന് പതിനഞ്ച് ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റിരുന്ന യുവതി അടുത്തിടെയാണ് ആശുപത്രി വിട്ടത്. ഫോണിൽ സംസാരിച്ചതിന്റെ പേരിൽ അടുത്തിടെ കമലേഷിനും മർദനമേറ്റിരുന്നു.
സംഭവത്തിൽ ആത്മഹത്യാകുറിപ്പ് കണ്ടെത്താനായില്ലെങ്കിലും കമലേഷ് തന്റെ ഫോണിൽ വാട്ട്‌സ് ആപ്പ് സ്റ്റാറ്റസായി കുറിച്ചത് ആത്മഹത്യയുടെ സൂചനകൾ നൽകുന്നു. 'ഞങ്ങൾ പോവുകയാണ്. ഞങ്ങളുടെ മരണത്തിന് കാരണം ഭർതൃവീട്ടുകാരാണ്. എല്ലാ ദിവസവും മരിക്കുന്നതിനേക്കാൾ നല്ലത് ഒരു ദിവസം മരിക്കുന്നതാണ്. ഞങ്ങൾ ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു. അടുത്ത ജന്മത്തിലും ഞങ്ങൾ ഒരുമിച്ചായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.ഞങ്ങൾക്ക് മരിക്കണമെന്ന് ആഗ്രഹമില്ല. എന്നാൽ ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിക്കുകയാണ്. ഞങ്ങളുടെ മാതാപിതാക്കൾക്ക് മരണത്തിൽ പങ്കില്ല'-ഇങ്ങനെയായിരുന്നു കുറിപ്പ്.
പ്രായപൂർത്തിയാകും മുൻപേ വിവാഹിതരായെങ്കിലും മൂവരും പഠിക്കാൻ ഏറെ താത്പര്യമുള്ളവരായിരുന്നു. മംമ്‌ത പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കലു ബി എ അവസാന വർഷ വിദ്യാർത്ഥിയും കമലേഷ് സർവകലാശാലയിൽ പ്രവേശനം നേടുകയും ചെയ്തിരുന്നു. എന്നാൽ അഞ്ചാം ക്ളാസും ആറാം ക്ളാസും വിദ്യാഭ്യാസമായിരുന്നു ഇവരുടെ ഭർത്താക്കൻമാർക്ക് ഉണ്ടായിരുന്നത്. മൂവരും പഠിക്കുന്നതും ജോലി നേടുന്നതും ഭർത്താക്കൻമാർ ഇഷ്ടപ്പെട്ടിരുന്നില്ല.
സംഭവത്തിൽ ഭർത്താക്കൻമാർക്കെതിരായും ഭർതൃവീട്ടുകാർക്കതിരായും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീധന പീഡനവും കേസിൽ ഉൾപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |