മുംബയ്: രാജ്യത്ത് ഭീതി പരത്തി ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം മഹാരാഷ്ട്രയിലും റിപ്പോർട്ട് ചെയ്തു. ഒന്പത് വയസുള്ള ഒരു കുട്ടിയുൾപ്പെടെ ഏഴ് പേർക്കാണ് ഇപ്പോൾ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗികളിൽ നടത്തിയ ജനതിക പരിശോധനയിലാണ് ഉപ വകഭേദങ്ങളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പാണ് വാർത്ത പുറത്തുവിട്ടത്.
രോഗബാധയേറ്റവരിൽ ഒരാൾ ദക്ഷിണാഫ്രിക്കയിലേക്കും മറ്റൊരാൾ ബെൽജിയത്തിലേക്കും യാത്ര നടത്തിയവരാണ്. അതേ സമയം മൂന്ന് പേർ കേരളത്തിലേക്കും കർണാടകയിലേക്കും യാത്ര ചെയ്തവരാണ്. മറ്റ് രോഗികൾ സമീപകാലത്ത് യാത്ര ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഏഴു കേസുകളും പൂനെയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ നാല് പേരെ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ ബി എ 4 ഉം, മൂന്ന് പേരെ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ ബി എ 5 ഉം ആണ്. ഇവരിൽ മുതിർന്ന ആറ് പേരും കൊവിഡിന്റെ രണ്ട് ഡോസുകളും എടുത്തവരാണ്. ഒരാൾ ബൂസ്റ്റർ ഡോസും എടുത്തിട്ടുണ്ട്. അസുഖം ബാധിച്ച കുട്ടിയ്ക്ക് ഇതുവരെ വാക്സിൻ ലഭിച്ചിട്ടില്ല. ഇവരെല്ലാം വീടുകളിൽ ക്വാറന്റീനിലാണ്.
ദക്ഷിണാഫ്രിക്കയുൾപ്പെടെ ലോകത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് ഈ ഉപവകഭേദങ്ങൾ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലും തെലങ്കാനയിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേയ് നാലിനും 18 നും ഇടയിലാണ് ഇവരുടെ സാമ്പിളുകൾ എടുത്തത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ആണ് ജീനോം സീക്വൻസിംഗ് നടത്തിയതെങ്കിലും, ഫരീദാബാദിലെ ഇന്ത്യൻ ബയോളജിക്കൽ ഡാറ്റാ സെന്ററാണ് വകഭേദങ്ങളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.
ഈ ഉപവകഭേദങ്ങൾ വളരെ വേഗം പടരുന്നതാണെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ സംയോജിത രോഗ നിരീക്ഷണ പരിപാടിയുടെ മേൽനോട്ട ചുമതലയുള്ള ഡോ പ്രദീപ് അവാതെ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |