ആധാർ പൗരന്റെ അവകാശരേഖകളിൽ ഒന്നാണ്. ആധാർ വന്നത് മുതൽ ഒട്ടനവധി ഔദ്യോഗിക രേഖകൾക്ക് പകരം ഉപയോഗിക്കാനും കഴിയുന്നുണ്ട്. എന്നാൽ ആധാറിൽ ഓരോ പൗരനും നൽകിയിരിക്കുന്ന പ്രത്യേക നമ്പരുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെ ദുരുപയോഗം തടയാനുള്ള വഴികൾ നിർദ്ദേശിക്കുകയാണ് കേന്ദ്ര സർക്കാർ. പ്രധാനമായും ആധാർ രേഖകൾ മറ്റു വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ നൽകുകയാണെങ്കിൽ അതിന്റെ മാസ്‌ക് കോപ്പികൾ നൽകുന്നതാണ് സുരക്ഷിതം.
ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രം പ്രദർശിപ്പിച്ച ശേഷം ബാക്കി അക്കങ്ങൾ മായ്ക്കുന്ന ഈ രീതിയാണ് ഏറെ സുരക്ഷിതം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് യൂസർ ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ ഇത്തരത്തിൽ ലഭിക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കാൻ കഴിയുകയുള്ളു. ആധാർ കാർഡ് നൽകുന്ന സ്ഥാപനത്തിന് യുഐഡിഎഐയിൽ നിന്നും സാധുവായ ഉപയോക്തൃ ലൈസൻസ് ഉണ്ടോയെന്ന് ഉപഭോക്താവിന് ചോദിക്കാനും കഴിയും.
ആധാർ കാർഡിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും അത്‌പോലെ പങ്കിടരുത്. അത് ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യത ഏറെയാണ്. യുഐഡിഎഐയിൽ നിന്നും ലൈസൻസ് എടുക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നീ സ്ഥാപനങ്ങൾ ആധാർ കാർഡിന്റെ പകർപ്പുകൾ വാങ്ങുന്നതിനോ, അവ സൂക്ഷിക്കുവാനോ അനുവാദമില്ലെന്നും കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.
ആധാർ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ ഇന്റർനെറ്റ് കഫേകൾ ഉപയോഗിക്കരുതെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഫേകൾ ഉപയോഗിക്കുന്നവർ ഡൗൺലോഡ് ചെയ്ത ഫയലുകൾ ഡിലീറ്റ് ചെയ്ത ശേഷം മാത്രമേ പുറത്ത് പോകാവൂ എന്നും കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |