കൊച്ചി: തൃക്കാക്കരയിൽ ബി.ജെ.പിയുടെ പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ അധിക്ഷേപം. തന്നെ കളിയാക്കിയവരെ സിനിമാ സ്റ്റെെലിലാണ് താരം നേരിട്ടത്. തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന്റെ പ്രചരണത്തിനായി ശനിയാഴ്‌ച എത്തിയതാണ് സുരേഷ് ഗോപി.
നിരവധി യോഗങ്ങളിൽ സുരേഷ് ഗോപി പ്രസംഗിച്ചു. ഒരു വേദിയിൽ താരം പ്രസംഗിക്കവെയാണ് ചിലർ ബഹളം വച്ചത്. 'എടാ സുരേഷ് ഗോപിയെ' എന്ന് ഇവർ വിളിച്ച് കൂവി. 'പോടാ' എന്ന് വിളിച്ച് നടൻ അവർക്ക് നേരെ പാഞ്ഞടുത്തു. സിനിമാ സ്റ്റൈലിൽ എത്തിയ താരത്തെ കണ്ട് ബഹളം വച്ചവർ സ്ഥലം വിട്ടു.
പിന്നാലെ പ്രസംഗം തുടർന്ന സുരേഷ് ഗോപി 'അത് ആരാണെന്നു മനസിലായി കാണുമല്ലോ അല്ലേ' എന്ന് ചോദിച്ചു. 'അത്രയുള്ളൂ അസുഖം. അതൊരു അസുഖമാണ്. അത് മുഖ്യമന്ത്രി ചികിൽസിച്ചാ മതി. ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത. മറ്റുള്ളവരുടെ പുറത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. ആർക്കാണ് അസഹിഷ്ണുത എന്നു മനസിലായല്ലോ അല്ലേ' - സുരേഷ് ഗോപി പറഞ്ഞു.
എ.എൻ രാധാകൃഷ്ണൻ വിജയിച്ചാൽ അദ്ദേഹത്തിനൊപ്പം തൃക്കാക്കരയിലെ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തൃക്കാക്കരയിൽ ഇന്നാണ് കൊട്ടിക്കലാശം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിക്കുമെന്ന് എ.എൻ രാധാകൃഷ്ണനും പറഞ്ഞിരുന്നു. വിജയം ഉറപ്പാണെന്നും സുരേഷ് ഗോപിയുടെ കൂടെയുള്ള പ്രചരണത്തോടുകൂടി നിയോജക മണ്ഡലം താമരക്കാലത്തേക്ക് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |