കൊളംബോ : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് ഇപ്പോൾ എന്തിനും ഏതിനും സഹായം അഭ്യർത്ഥിക്കാൻ ഇന്ത്യ മാത്രമാണ് തൊട്ടുമുൻപിലുള്ളത്. ശ്രീലങ്കയിലെ ജനങ്ങൾക്ക് കഴിക്കാൻ അരി മുതൽ വാഹനങ്ങളിൽ നിറക്കാനുള്ള പെട്രോളും, മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണയുമെല്ലാം ഇന്ത്യയാണ് നൽകുന്നത്. അവശ്യ ചരക്കുകൾക്കും ഇന്ധനത്തിനും വായ്പയായിട്ടാണ് ഇന്ത്യ പണം അനുവദിക്കുന്നത്. ഇത്തരത്തിൽ അനുവദിക്കുന്ന വായ്പകൾ തങ്ങൾ പ്രതിസന്ധി തരണം ചെയ്യുന്നത് വരെ തുടരണമെന്നാണ് ശ്രീലങ്ക ഇപ്പോൾ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര നാണയ നിധിയുമായി സഹായത്തിനായുള്ള ചർച്ചകൾ തുടരുന്ന ശ്രീലങ്ക ഈ സഹായം ലഭിക്കുന്നത് വരെ ഇന്ത്യ തങ്ങളെ പരിഗണിക്കുന്നത് തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നടന്ന യോഗത്തിൽ ഇത് സംബന്ധിച്ച് ഇന്ത്യയിലെ ശ്രീലങ്കൻ ഹൈക്കമ്മീഷണർ മിലിന്ദ മൊറഗോഡ ഇന്ത്യൻ ധനമന്ത്രി നിർമ്മല സീതാരാമനോട് രാജ്യത്തിന്റെ ആവശ്യം വെളിപ്പെടുത്തി. ഇതേതുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക സഹകരണം തുടരുന്നതിനായി നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥതല സംവിധാനം തുടരാൻ യോഗത്തിൽ ധാരണയായി. ഈ മാസം ആദ്യം മൊറഗോഡ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കാണുകയും ആഗോള പിന്തുണ നേടുന്നതിന് ഇന്ത്യയുടെ സഹായം തേടുകയും ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നും 500 മില്യൺ ഡോളർ ഹ്രസ്വകാല വായ്പ നേടിയെടുക്കുന്നതിനുള്ള ചർച്ചകളും ശ്രീലങ്ക ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതൽ ഇന്ത്യ ഏകദേശം 3.5 ബില്യൺ ഡോളർ സഹായമാണ് ദ്വീപ് രാഷ്ട്രത്തിന് നൽകിയത്.
അടുത്തിടെ ടോക്കിയോയിൽ നടന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ശ്രീലങ്കയെ സഹായിക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അറിയിച്ചിരുന്നു. തുടർന്ന് ശ്രീലങ്ക പ്രധാനമന്ത്രി ഇരുരാജ്യങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |