പാലക്കാട്: ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഏജന്റുമാർ മുഖേന ഗുണനിലവാരം കുറഞ്ഞ തമിഴ്നാട് നെല്ല് കേരളത്തിലെത്തിച്ച് സപ്ലൈക്കോയ്ക്ക് നൽകി കൊള്ളലാഭം കൊയ്യുന്ന സംഘങ്ങൾ ജില്ലയിൽ സജീവമാകുന്നു. കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കുന്ന തമിഴ്നാട് നെല്ല് കേരളത്തിലെത്തിച്ച് സപ്ലൈക്കോയ്ക്ക് നൽകുന്നത് 27.48 രൂപയ്ക്കാണ്. കിലോയ്ക്ക് രണ്ടു മുതൽ നാലു രൂപ വരെയാണ് കർഷകർക്കുള്ള വാഗ്‌ദാനം. ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്ക് വലിയ തുകയാണ് കൈമടക്കായി ലഭിക്കുന്നത്.
ജില്ലയിലെ രണ്ടാംവിള കൊയ്ത്ത് ഏപ്രിൽ പകുതിയോടെ തന്നെ പൂർത്തിയായിട്ടും സപ്ലൈക്കോ പൂർണമായും നെല്ല് സംഭരിച്ചിട്ടില്ല. സംഭരിച്ച നെല്ലിന് പി.ആർ.എസ് അനുവദിക്കുന്നതിലെ കാലതാമസം തട്ടിപ്പിന് അവസരമൊരുക്കുന്നതിനാണെന്നും ആക്ഷേപമുണ്ട്. കൃഷിയിടത്തിൽ ഉത്പാദനക്ഷമതയുമായി നെല്ല് സംഭരണത്തെ യോജിപ്പിക്കാൻ നടപടിയില്ലാത്തത് തട്ടിപ്പിന് ആക്കം കൂട്ടുന്നുണ്ട്. കർഷക രജിസ്ട്രേഷന് വേണ്ടി വില്ലേജ് ഓഫീസുകളിൽ നിന്ന് നൽകുന്ന കൈവശാവകാശ രേഖയിൽ നെൽകൃഷി പ്രത്യേകം വ്യക്തമാക്കാതെ ആകെ കൃഷിയിടം ഉൾപ്പെടുത്തുന്നതും ഇടനിലക്കാർക്ക് കൃത്രിമം നടത്താൻ സൗകര്യമാകുന്നു.
കൃഷിയിടത്തിന്റെ യഥാർഥ വിസ്തൃതി സംബന്ധിച്ച കണക്കുകളിലെ അപാകതയാണെന്ന് ഇതിന് കാരണമെന്ന് കൃഷിവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. വില്ലേജ് രേഖകളിൽ 'നിലം' എന്ന് കാണിക്കുന്ന പല സ്ഥലങ്ങളിലും മറ്റ് കൃഷികളാവും ചെയ്യുന്നുണ്ടാവുക. കർഷകന്റെ കൈവശമുള്ള ഭൂമിയിൽ നെൽകൃഷി മാത്രമുള്ള സ്ഥലം വ്യക്തമായി നിർണയിക്കാൻ തടസങ്ങളുണ്ടെന്ന് വില്ലേജ് അധികൃതരും പറയുന്നു.
റീസർവേ നടപടി പൂർത്തിയായ വില്ലേജുകളിൽ പോലും തണ്ണീർത്തട ഡേറ്റ ബാങ്കുകൾ കുറ്റമറ്റതല്ല. ഇതോടെ കൈവശാവകാശ സർട്ടിഫിക്കറ്റിലെ കൃഷിഭൂമിയുടെ വിസ്തൃതിയനുസരിച്ച് സപ്ലൈകോയ്ക്ക് നെല്ല് നൽകാനുള്ള അനുമതി കർഷകർക്ക് ലഭിക്കുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഇടനിലക്കാർ അധിക നെല്ലുമായി കൃഷിക്കാരെ കൂട്ടുപിടിച്ച് സപ്ലൈക്കോയ്ക്ക് നെല്ലളക്കുന്നത്.
വ്യാജ ഏജന്റുമാർക്കെതിരെ നടപടിവേണം
തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നും കിലോയ്ക്ക് 12 മുതൽ 15 രൂപ നൽകി കൊണ്ടുവരുന്ന നെല്ല് കേരളത്തിൽ എത്തിച്ച് വ്യാജ നെൽകർഷകരുടെ പേരിൽ സപ്ലൈക്കോയ്ക്ക് നൽകുന്ന ഏജന്റുമാർക്കെതിരെ നടപടിവേണം. സംഭരണ അനുമതിയുള്ള മില്ലുടമകളും പ്രദേശിക ഏജന്റുമാരും ചില സപ്ളൈക്കോ ഉദ്യോഗസ്ഥരും ചേർന്ന് ഓരോ സീസണിലും നടത്തുന്ന കോടിക്കണക്കിന് രൂപയുടെ പകൽകൊള്ള ആരംഭിച്ചിട്ട് വർഷങ്ങൾ ഏറെയായി. ഇതിനെതിരെ അന്വേഷണം നടത്തി കുറ്റക്കരെ കണ്ടെത്തി ശിക്ഷിക്കണം. പാവപ്പെട്ട ചെറുകിട കർഷകരെ വഴിയാധാരമാക്കാതെ രക്ഷിക്കണം.
ശിവരാജേഷ്, ഭക്ഷ്യ ഉപദേശക വിജലൻസ് കമ്മിറ്റി അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |