നെയ്യാറ്റിൻകര: ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്ത ആഗോള കത്തോലിക്കാ സഭാ സിനഡിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഒക്ടോബറിൽ തുടങ്ങിയ നെയ്യാറ്റിൻകര രൂപതാ സിനഡിന് വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ സമാപനമായി. രൂപതയിലെ ഓരോ കുടുംബങ്ങളിൽ നിന്നും ആരംഭിച്ച് ബി.സി.സി കളിലേക്കും തുടർന്ന് ഇടവക തലത്തിലുമായി മൂന്ന് ഘട്ടങ്ങളിലായി നടത്തപ്പെട്ട സിനഡിൽ പ്രക്രിയക്കാണ് രൂപതാ തലത്തിലുളള ആശയ സമന്വയത്തിലൂടെ സമാപനമായത്. രൂപതാ ബിഷപ്പ് ഡോ വിൻസെന്റ് സാമുവൽ മുഖ്യ കാർമ്മികത്വം വഹിച്ച് പൊന്തിഫിക്കൽ ദിവ്യബലിയോടെയാണ് രൂപതാ സിനഡിന് തുടക്കം കുറിച്ചത്. വികാരി ജനറൽ മോൺ. ജി ക്രിസ്തുദാസ്, കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ, രൂപതാ ശുശ്രൂഷ കോ ഓർഡിനേറ്റർ വി.പി ജോസ്, നെയ്യാറ്റിൻകര റീജിയൻ കോഓർഡിനേറ്റർ സെൽവരാജൻ, നെടുമങ്ങാട് റീജിയൻ കോ ഓർഡിനേറ്റർ റൂഫസ് പയസലിൻ, രൂപതാ ചാൻസലർ ഡോ. ജോസ് റാഫേൽ തുടങ്ങിയവർ പങ്കെടുത്തു.
കുടുംബസിനഡ് മുതൽ ഇടവകാ സിനഡ് വരെയുള്ള വിവിധ ദേവാലയങ്ങിൽ നിന്ന് ലഭിച്ച ആശയങ്ങൾ നേശൻ ആറ്റുപുറം അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പുകളായി നടന്ന ചർച്ചയ്‌ക്ക് വിൻസെന്റ് കെ. പീറ്റർ മോഡറേറ്ററായി. നെയ്യാറ്റിൻകര രൂപതാസിനഡിൽ പാറശ്ശാല മുതൽ പൊൻമുടി വരെയുള്ള ദേവാലയങ്ങളിൽ നിന്ന് ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു. രൂപതാ സിനഡിൽ നിന്ന് രൂപം കൊള്ളുന്ന ക്രോഡീകരിച്ച ആശയ സമന്വയ രേഖ കെ.ആർ.എൽ.സി.സിയ്‌ക്ക് കൈമാറുകയും അവിടെ നിന്ന് ഇന്ത്യൻ സിനഡിലേയ്‌ക്കും ഭൂഖണ്ഡ സിനഡിലേക്കും പിന്നീട് ഒക്ടോബറ്ൽ വത്തിക്കാനിൽ നടക്കുന്ന ആഗോള സഭാസിനഡിനും കൈമാറും. എല്ലാ മതവിശ്വാസങ്ങളിലും സംസ്‌കാരങ്ങളിലും ജീവിക്കുന്നവരെ ഒപ്പം ചേർക്കുന്ന മനസുണ്ടാവണമെന്നും കത്തോലിക്കർക്ക് മാത്രമായല്ല അക്രൈസ്‌തർക്കും നിരീശ്വരവാദികൾക്കുമെല്ലാം സിനഡിലൂടെ പ്രയോജനം ഉണ്ടാകണമെന്നും നെയ്യാറ്റിൻകര രൂപതാ സിനഡിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത ബിഷപ്പ് വിൻസെന്റ് സാമുവൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |