അഹമ്മദബാദ്: ഐപിഎല്ലിൽ ക്യാപ്ടൻ എന്ന നിലയിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റേത് മികച്ച പ്രകടനമായിരുന്നു. എന്നാൽ ടോസിലെ ഭാഗ്യമായിരുന്നു സഞ്ജുവിനെ കാര്യമായി തുണയ്ക്കാതിരുന്നത്. എന്നാൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സഞ്ജുവിനെ ടോസിലെ ഭാഗ്യം തുണയ്ക്കുകയും ചെയ്തു. ഇതുവരെ ടൂർണമെന്റിൽ സ്കോർ പ്രതിരോധിക്കുന്നതിൽ രാജസ്ഥാനുള്ള മികച്ച റെക്കാഡ് കാരണമായിരിക്കണം സഞ്ജു ബാറ്റിംഗ് തിരഞ്ഞെടുത്തു.
എന്നാൽ സഞ്ജുവിന്റെ ആ തീരുമാനം പിഴച്ചോ എന്ന സംശയത്തിലാണ് ക്രിക്കറ്റ് ആരാധകർ. മികച്ച സ്കോർ പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെ ബാറ്രിംഗിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുക്കാനെ സാധിച്ചുള്ളു. ബൗളർമാരെ വേണ്ട രീതിയിൽ ഉപയോഗിച്ച ഗുജറാത്ത് നായകൻ ഹാർദ്ദിക് പാണ്ഡ്യയുടെ മികവിന് മുന്നിൽ രാജസ്ഥാൻ ബാറ്റിംഗ് തകർന്നടിയുകയായിരുന്നു.
ഓപ്പണർമാരായ യശസ്‌വി ജയ്സ്വാളും ജോസ് ബട്ടലറും മികച്ച തുടക്കം നൽകിയെങ്കിലും സഞ്ജു ഉൾപ്പെട്ട മറ്ര് താരങ്ങൾക്ക് ആ തുടക്കം മുതലാക്കാൻ സാധിച്ചില്ല. 16 പന്തിൽ 22 റൺസെടുത്ത ജയ്സ്വാളും 35 പന്തിൽ 39 റൺസെടുത്ത ബട്ട്ലറും പുറത്തായതോടെ രാജസ്ഥാൻ ബാറ്റർമാർ ഒന്നിനു പിറകേ ഓരോരുത്തരായി കൂടാരം കയറുകയായിരുന്നു. 11 പന്തിൽ 14 റൺസ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.
നാല് ഓവറിൽ 17 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളെടുത്ത ഗുജറാത്ത് നായകൻ ഹാർദ്ദിക് പാണ്ഡ്യ തന്നെയാണ് ബൗളിംഗിൽ മികച്ചു നിന്നത്. സായി കിഷോർ രണ്ട് വിക്കറ്റും റാഷിദ് ഖാൻ, യഷ് ദയാൽ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റുകളും എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |