SignIn
Kerala Kaumudi Online
Thursday, 25 April 2024 8.58 PM IST

ദൈവം കൂട്ടിക്കൊണ്ടുപോയ കലാകാരൻ

s

ചില സ്റ്റേജുകൾ അങ്ങനെയാണ്..ദൈവം നേരിട്ട് വന്ന് പ്രോഗ്രാം കാണാനിരിക്കും.എന്നിട്ട് തനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കലാകാരനെ സ്റ്റേജിൽ നിന്ന് കൂടെ വിളിച്ചു കൊണ്ടങ്ങ് പോകും..അങ്ങനെ ഒരു സ്റ്റേജായിരുന്നു പാതിരപ്പള്ളിയിലെ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ ശനിയാഴ്ച നടന്ന ആലപ്പുഴ ബ്ലൂ ഡയമൺസിന്റെ സുവർണ ജൂബിലിയാഘോഷ വേദി. ഗാനമേള എന്ന സംഗീതം തുളുമ്പുന്ന നാലക്ഷരമുള്ള വാക്കിന് ഇടവ ബഷീർ എന്ന ആലാപന സൗന്ദര്യം തുളുമ്പുന്ന ആറക്ഷരമുള്ള മറുവാക്കായി മാറിയ, ഗാനമേളയുടെ സുൽത്താനെ കൊണ്ടു പോകാൻ ദൈവം വന്ന് കാത്തിരുന്ന വേദി. തങ്ങളുടെ കൺമുന്നിൽ ഒരു കലാകാരൻ വിടവാങ്ങിയതിന്റെ ഞെട്ടലിൽ നിന്ന് ഇപ്പോഴും മോചിതരായിട്ടില്ല, ബ്ളൂഡയമൺസിന്റെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ തിരക്കഥാകൃത്തും കോമഡി കലാകാരനുമായ സുനീഷ് വാരനാടും അദ്ധ്യാപകനും നാടൻപാട്ടു കലാകാരനുമായ പുന്നപ്ര ജ്യോതികുമാറും.

നിലച്ച ആ പാട്ട് ഒരിക്കലും മറക്കാനാകില്ല : സുനീഷ് വാരനാട്

ബ്ളൂ ഡയമൺസ് സുവർണ ജൂബിലിയാഘോഷത്തിന്റെ മെഗാഷോയിൽ സ്റ്റാൻഡ് അപ്പ് കോമഡി അവതരിപ്പിക്കാനെത്തിയതായിരുന്നു ഞാൻ . എന്റെ പരിപാടി കഴിഞ്ഞ് മേക്കപ്പ് മുറിയിലെ ടെലിവിഷനിൽ ലൈവായി ഷോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഒരു കാലത്ത് ഗാനമേളവേദികളിൽ തരംഗമായിരുന്ന, ബ്ലൂ ഡയമൺസിന്റെ ആദ്യകാല ഗായകരിലൊരാളായിരുന്ന ഇടവ ബഷീറിനെക്കുറിച്ചുള്ള അവതാരകയുടെ ഓർമ്മപ്പെടുത്തലിനു ശേഷം ബഷീറിക്ക വേദിയിലെത്തി. മൈക്കെടുത്ത് ബ്‌ളൂ ഡയമൺസ് ഓർക്കസ്ട്രയുമായുള്ള ഓർമ്മകൾ ഏറെ വൈകാരികമായി, അതിലേറെ ആഹ്ലാദത്തോടെ പങ്കുവെച്ചപ്പോൾ അദ്ദേഹത്തിന്റെ മനസ് നിറഞ്ഞ സന്തോഷത്തിലാണെന്ന് തോന്നി. ടിവി താരം തങ്കച്ചൻ വിതുരയും ഞാനും, സ്റ്റേജ് ഷോ തുടങ്ങിയ കാലം മുതൽ കേൾക്കുന്ന ഇടവ ബഷീറിക്കയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ അദ്ദേഹം തനിക്കേറ്റവും ഇഷ്ടമുള്ള യേശുദാസിന്റെ സൂപ്പർ ഹിറ്റ് പാട്ടായ ' മാനാ ഹോ തും' പാടിത്തുടങ്ങി. ഈ പ്രായത്തിലും തന്റെ പഴയകാല ആലാപന സൗന്ദര്യം ഒട്ടും ചോരാതെ ഓരോ വരികളിലും അദ്ദേഹം ലയിച്ചു ചേർന്ന് പാടിക്കൊണ്ടിരുന്നത് സദസ് അത്ഭുതത്തോടെ ആസ്വദിച്ചു. ഗാനം അവസാനഭാഗത്തേക്കെത്തി. കൈയടികൾക്ക് തയ്യാറെടുത്തിരുന്ന സദസ് പൊടുന്നനെ നിശ്ചലമായി. അവസാനവരിക്ക് തൊട്ടുമുമ്പ് ബഷീറിക്ക കുഴഞ്ഞുവീണു. വേദിയ്ക്കരികിൽ നിന്നിരുന്ന ഗായകൻ സുദീപ്കുമാറും സംഘവും പൊടുന്നനെ ഓടിയെത്തി. പൊലീസ് ജീപ്പിൽ ബഷീറിക്കയെ കൊണ്ടുപോകുമ്പോൾ ദുഃഖവാർത്ത കേൾക്കാനിടയാകരുതേയെന്നാണ് ഞങ്ങളെല്ലാം പ്രാർത്ഥിച്ചത്..എന്നാൽ അധികം താമസിയാതെ ആ വാർത്തയെത്തി. കഴിഞ്ഞ 23 വർഷത്തെ എന്റെ സ്റ്റേജനുഭവങ്ങൾക്കിയിൽ ഒരിക്കലും മറക്കാനാകാത്തതായി ഈ വേദി മാറി. നിലച്ച ആ പാട്ടിന് സാക്ഷിയാകേണ്ടി വന്നതിന്റെ ദുഃഖം എന്നുമുണ്ടാകും..

കലാകാരന് കാലം നൽകിയ യാത്രഅയപ്പ് : പുന്നപ്ര ജ്യോതികുമാർ

അനുഗ്രഹീത കലാകാരൻ ഇടവ ബഷീർ കലാവേദിയിൽ തന്നെ ലോകത്തോടു വിട പറഞ്ഞത് നേരിൽകണ്ടതിന്റെ ഞെട്ടലിൽ നിന്ന് ഇപ്പോഴും മോചിതനായിട്ടില്ല. ബ്ളൂഡയമൺസിന്റെ അരനൂറ്റാണ്ടുകാലത്തെ ചരിത്രം ഉൾപ്പെടുത്തി ഗാനം രചിച്ച എന്നെ ആദരിക്കാനായാണ് സംഘാടകർ പരിപാടിയിലേക്ക് ക്ഷണിച്ചത്. നിറഞ്ഞു കവിഞ്ഞ ഓഡിറ്റോറിയത്തിന്റെ മുൻനിരയിൽ സീറ്റു ലഭിച്ചതിനാൽ വേദിയിലെ മുഴുവൻ കാര്യങ്ങളും അടുത്തു കാണാൻ കഴിഞ്ഞു. ആഘോഷ പരിപാടി ആരംഭിച്ച് കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് ഇടവ ബഷീർ തന്റെ ഇഷ്ടഗാനം ആലപിക്കാൻ വേദിയിൽ എത്തിയത്. അവസാന വരികൾ ആസ്വാദകരുടെ മനസിൽ പതിക്കും വരെ പാടിത്തീർത്താണ് അദ്ദേഹം വേദിയിൽ കുഴഞ്ഞു വീണത്. ഇതോടെ സദസിൽ ഉണ്ടായിരുന്ന ഞാൻ ഉൾപ്പെടെയുള്ളവർ ഓടിയെത്തി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കയറ്റിവിട്ടെങ്കിലും കാത്തിരുന്ന മരണം കൂട്ടിക്കൊണ്ടുപോയി.അവസാന ശ്വാസം നിലക്കുന്നത് ഏതെങ്കിലും ഒരു കലാവേദിയിലാകണമെന്ന ആഗ്രഹമാണ് ബൈപ്പാസ് ശസ്ത്രക്രിയക്ക് ശേഷം പലപ്പോഴും അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞിരുന്നത്. ആ വാക്കുകൾ തന്റെ ആദ്യകാല ട്രൂപ്പിന്റെ തട്ടകത്തിൽ വച്ച് പൂർണതയിലായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.