തിരുവനന്തപുരം:നാളികേര വില ഇടിഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് പച്ചതേങ്ങ സംഭരണം ഊർജ്ജിതമാക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കേരഫെഡിൽ രജിസ്റ്റർ ചെയ്ത സൊസൈറ്റികൾ, വി.എഫ്.പി.സി.കെയുടെ വിപണികൾ, നാളികേര വികസന കോർപറേഷൻ എന്നിവ മുഖേനയാണ് സംഭരണം നടത്തുക. വടക്കൻ ജില്ലകളിലടക്കം പുതിയ കേന്ദ്രങ്ങൾ അനുവദിക്കും. സ്വാശ്രയ കർഷക സംഘങ്ങൾക്ക് വേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിനായി വി.എഫ്.പി.സി.കെ സി.ഇ.ഒ യെ ചുമതലപ്പെടുത്തി.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വി.എഫ്.പി.സി.കെയുടെ പത്തും പാലക്കാട് ജില്ലയിൽ 15ഉം കർഷകവിപണികളാണ് സംഭരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സംഭരണ കേന്ദ്രങ്ങളിൽ വച്ചുതന്നെ കർഷകരുടെ അപേക്ഷകളടക്കം പരിശോധിച്ച് വിലയിരുത്തി തുക ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കും. ജില്ലാതലത്തിൽ പച്ചത്തേങ്ങ സംഭരണത്തിനും തേങ്ങ കൊപ്രയാക്കുന്നതിന് കേരഫെഡ് ഗോഡൗണുകളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾക്കും ജില്ലാ കൃഷി ഓഫീസർ നേതൃത്വം നൽകുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |