തൃശൂർ : വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിച്ച രോഗി മരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളേജിൽ റവന്യൂമന്ത്രി കെ.രാജന്റെയും കളക്ടർ ഹരിത വി.കുമാറിന്റെയും നേതൃത്വത്തിൽ അവലോകന യോഗം. നിലവിൽ ജില്ലയിൽ മറ്റാർക്കും രോഗലക്ഷണങ്ങളില്ല. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി.
രോഗബാധിതരിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് തീവ്രമായ രോഗലക്ഷണം കാണുന്നത്. രോഗലക്ഷണം കാണുകയാണെങ്കിൽ ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങൾ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും മെഡിക്കൽ കോളേജിലും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മന്ത്രി വീണാ ജോർജ് ഓൺലൈനായി അവലോകനയോഗത്തിൽ പങ്കെടുത്തു. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം രോഗിയുടെ വീടും പരിസരവും സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. ക്യൂലക്‌സ് കൊതുക് വഴി പകരുന്ന രോഗമായതിനാൽ കൊതുക് നശീകരണ പ്രവർത്തനം ദ്രുതഗതിയിൽ നടക്കുന്നുണ്ട്. വാസസ്ഥലത്തിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ കൊതുക് നിവാരണത്തിനായി ഡ്രൈ ഡേ പ്രത്യേക കാമ്പയിൻ നടത്തിയെന്നും ആരോഗ്യവകുപ്പ് അധികൃതർ വിലയിരുത്തി. ഡി.എം.ഒ ഡോ.എൻ.കെ.കുട്ടപ്പൻ, ഡി.പി.എം ഡോ.രാഹുൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |