റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിലെ എയർപോർട്ടിൽ പരസ്യങ്ങൾ കാണിക്കുന്നതിന് വേണ്ടി വച്ചിരുന്ന ഡിസ്‌പ്ളേ ബോർഡിൽ കഴിഞ്ഞ ദിവസം തെളിഞ്ഞത് പോൺ വീഡിയോ. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഹാക്കർമാരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ബ്രസീലിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമായ റിയോ ഡി ജനീറോയിലെ സാന്തോസ് ഡ്യുമണ്ട് വിമാനത്താവളത്തിലാണ് പോൺ വീഡിയോ പ്രദർശനം നടന്നത്. വീഡിയോ പ്രദർശനം ആരംഭിച്ച് മിനിട്ടുകൾക്കകം എയർപോർട്ട് അധികൃതർ ഡിസ്‌പ്ളേ ബോർഡുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് പ്രശ്നം പരിഹരിച്ചെങ്കിലും അതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞിരുന്നു.
വിമാനത്താവളത്തിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് വേണ്ടി കരാർ എടുത്ത സ്വകാര്യ പരസ്യകമ്പനിയുടെ സേർവർ ഹാക്ക് ചെയ്താണ് ഹാക്കർമാർ അശ്ലീല വീഡിയോ പ്രദർശനം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. സംഭവത്തെതുടർന്ന് പരസ്യ ഏജൻസിയുടെ കരാർ റദ്ദാക്കിയതായി വിമാനത്താവള അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആദ്യമായല്ല ഒരു വിമാനത്താവളത്തിൽ അശ്ലീല വീഡിയോ പ്രദർശനം നടക്കുന്നത്. 2010ൽ ബംഗ്ലാദേശിലെ ധാക്ക വിമാനത്താവളത്തിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് ഹസ്റത്ത് ഷഹ്ജലാൽ വിമാനത്താവളത്തിൽ പൊടുന്നനെ ഡിസ്‌പ്ലേ ബോർഡിൽ പോൺ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുകയായിരുന്നു. സ്‌ക്രീനുകൾ ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ഇതെന്നായിരുന്നു അന്ന് നടത്തിയ അന്വേഷണത്തിൽ ബോധ്യമായത്. അഞ്ചു വർഷങ്ങൾക്കു ശേഷം ലിസ്ബൺ വിമാനത്താവള അധികൃതരും ഇതേപ്രശ്നം അഭിമുഖീകരിച്ചു. അന്ന് ആ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. തായ്‌വാനിലെ തായ്‌പേയ് താവേയുവാൻ വിമാനത്താവളത്തിലും സമാനമായ സംഭവം അടുത്തിടെ നടന്നിരുന്നു. 2017 ഏപ്രിൽ ഒമ്പതിന് ഡൽഹി മെട്രോയുടെ രാജീവ് ചൗക്ക് സ്റ്റേഷനിലെ എൽ ഇ ഡി വാളിലും അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |