തിരുവനന്തപുരം: രാഷ്ട്രീയവും സാമുദായികവുമായ അടിയൊഴുക്കുകൾ എത്രത്തോളം നിർണ്ണായകമാകുമെന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് തൃക്കാക്കര ഇന്ന് ഉപതിരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. ജനവിധി കേരളത്തിലെ നിലവിലെ രാഷ്ട്രീയസമവാക്യത്തെ ബാധിക്കില്ലെങ്കിലും യു.ഡി.എഫും എൽ.ഡി.എഫും അഭിമാനപ്രശ്നമായേറ്റെടുത്തതാണ് തൃക്കാക്കരയെ പൊള്ളിച്ചത്.
വികസന മുദ്രാവാക്യം മുഖ്യ അജൻഡയായി പ്രഖ്യാപിച്ചാണ് പ്രചാരണങ്ങൾ നീക്കിയതെങ്കിലും പിന്നീട് സാമുദായികമായ അടിയൊഴുക്കുകൾ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയകരുനീക്കങ്ങൾ മുന്നണികൾ പുറത്തെടുത്തത് ജനവിധിയിൽ എപ്രകാരം പ്രതിഫലിക്കുമെന്നത് ഉദ്വേഗം ജനിപ്പിക്കുന്നുണ്ട്.
അതിലേറ്റവും പ്രധാനം പി.സി. ജോർജിന്റെ വിദ്വേഷപ്രസംഗവും പോപ്പുലർഫ്രണ്ട് റാലിയിലെ വിദ്വേഷമുദ്രാവാക്യവും സൃഷ്ടിച്ച അലയൊലികളുമാണ്. മുസ്ലിങ്ങൾക്കെതിരെ ക്രൈസ്തവർക്കിടയിൽ നാളുകളായി പുകയുന്ന വിരോധത്തിന്റെ തുടർച്ചയായി ജോർജിന്റെ വിദ്വേഷപ്രസംഗങ്ങളെ കാണുന്നവരുണ്ട്. സുറിയാനി കത്തോലിക്കർക്ക് സ്വാധീനമുള്ള തൃക്കാക്കരയിൽ ഈ വികാരം തങ്ങൾക്കനുകൂലമാക്കിയെടുക്കാനുള്ള പരിശ്രമമാണ് ബി.ജെ.പി ജോർജിനെ അവരുടെ പ്രചാരണവേദിയിലിറക്കി നടത്തിയത്.
വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെല്ലാമായി തൃക്കാക്കരയിൽ 37 ശതമാനത്തോളം വോട്ടുകളുണ്ടെന്നാണ് കണക്കുകൂട്ടൽ. ഇരുപത് ശതമാനത്തോളം മുസ്ലിം വോട്ടുകളുമുണ്ട്. ന്യൂനപക്ഷവിഭാഗങ്ങൾ പരമ്പരാഗതമായി തുണച്ചുവരുന്നത് തൃക്കാക്കരയിൽ യു.ഡി.എഫിനെയാണ്. ഇക്കുറി അതിൽ വലിയൊരു അടിയൊഴുക്കുണ്ടാക്കാനുള്ള തന്ത്രമാണ് ഇടതുമുന്നണി ആവിഷ്കരിച്ചത്. സ്ഥാനാർത്ഥിനിർണ്ണയം തൊട്ടുയർന്ന വിവാദങ്ങൾ ഇതിന് തെളിവാണ്. ബി.ജെ.പി പ്രചാരണമുയർത്തുന്ന പ്രതിഫലനമെത്രത്തോളമെന്നതും കണ്ടറിയണം. അടിയൊഴുക്കുകൾ അതിനാൽ നിർണ്ണായകം.
ഓർത്തഡോക്സ്- യാക്കോബായ തർക്കത്തിൽ അനുകൂലസമീപനമുണ്ടായതിൽ ചാരിതാർത്ഥ്യം പ്രകടിപ്പിക്കുന്ന യാക്കോബായ വിഭാഗക്കാർ ഇടതുമുന്നണിയെ തുണച്ചേക്കാം. യാക്കോബായ വിഭാഗത്തിനും തൃക്കാക്കരയിൽ ചെറുതല്ലാത്ത സ്വാധീനമുണ്ട്. ആലപ്പുഴ റാലിയുമായി ബന്ധപ്പെട്ട അറസ്റ്റും വിവാദങ്ങളുമെല്ലാം മുസ്ലിം സംഘടനകൾക്കിടയിൽ ഏതുതരത്തിൽ പ്രതികരണമുളവാക്കുമെന്നതും ഉറ്റുനോക്കപ്പെടുന്നു. ട്വന്റി-20യുടെ മനഃസാക്ഷിവോട്ടുകളിലുമുണ്ട് ആകാംക്ഷ.
തിരഞ്ഞെടുപ്പ് പരീക്ഷണം വിജയകരമാക്കിയാൽ, ഒരു വർഷം തികയുന്ന തുടർഭരണത്തോടുള്ള ജനത്തിന്റെ മതിപ്പായി ഇടതുനേതൃത്വത്തിന് വ്യാഖ്യാനിക്കാം. കെ-റെയിൽ അടക്കമുള്ള വികസനപദ്ധതികളുടെ അംഗീകാരമായും അവകാശപ്പെടാൻ ഇതിലും മികച്ച ആയുധം മറ്റൊന്നുണ്ടാവില്ല. മറുവശത്ത് മണ്ഡലം നിലനിറുത്തുന്നതിനപ്പുറം ഭൂരിപക്ഷം ഉയർത്തുകയെന്ന വെല്ലുവിളിയാണ് യു.ഡി.എഫിന്. അങ്ങനെയായാൽ പ്രതിപക്ഷത്തിന്റെ ഒരു വർഷത്തെ പ്രവർത്തനത്തിനുള്ള അംഗീകാരമായും കെ-റെയിൽ പദ്ധതി ജനം തിരസ്കരിച്ചതിന് തെളിവായും വ്യാഖ്യാനിക്കാനാവും. ഉപതിരഞ്ഞെടുപ്പുകളെ ബി.ജെ.പി കാര്യമാക്കാറില്ലെങ്കിലും അവസാനമണിക്കൂറുകളിൽ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയവിവാദങ്ങളിൽ കയറിപ്പിടിച്ച് അവരും കളം നിറഞ്ഞ് കളിക്കുന്നത് കണ്ടുകൊണ്ടാണ് പരസ്യപ്രചാരണത്തിന് തിരശ്ശീല വീണത്.
മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ചെയ്ത് കരുക്കൾ നീക്കുക വഴി തൃക്കാക്കര പിടിച്ചെടുക്കുക അഭിമാനപ്രശ്നമായാണ് ഇടതുമുന്നണി കാണുന്നതെന്ന് വ്യക്തം. വിട്ടുകൊടുക്കില്ലെന്ന വാശിയോടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മറുവശത്തും ആസൂത്രണങ്ങൾക്ക് നേതൃത്വം നൽകി.
ഇടത് മുൻമന്ത്രിമാർ പോപ്പുലർഫ്രണ്ടുമായി ചർച്ച നടത്തി: വി.ഡി. സതീശൻ
തൃക്കാക്കരയിൽ വോട്ട് ഉറപ്പാക്കാൻ എൽ.ഡി.എഫിന്റെ രണ്ട് മുൻമന്ത്രിമാർ പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ചർച്ചയിലെ ധാരണപ്രകാരമാണ് ജില്ലാ കളക്ടർ ഉൾപ്പെടെ എതിർത്തിട്ടും ആലപ്പുഴയിലെ റാലിക്ക് പോപ്പുലർ ഫ്രണ്ടിന് സർക്കാർ അനുമതി നൽകിയതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വോട്ടിനായി വർഗീയവാദികളെ അഴിഞ്ഞാടാൻ വിടുകയാണ് സർക്കാർ. ഹൈക്കോടതി ജഡ്ജിമാരെ അധിക്ഷേപിക്കുന്നതും വിദ്വേഷത്തിന്റെ വിഷവിത്ത് വിതറാൻ ശ്രമിക്കുന്നതും അനുവദിക്കരുത്. വർഗീയവാദികളുടെ വോട്ട് ആവശ്യമില്ലെന്ന നിലപാടിലാണ് യു.ഡി.എഫ്.
ഇടുക്കി പൂപ്പാറയിൽ പെൺകുട്ടി പീഡനത്തിനിരയായത് സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിലെ പരാജയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. അപമാനഭാരത്താൽ സംസ്ഥാനം തലകുനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |