പത്തനംതിട്ട : അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകുന്ന പദ്ധതി ജൂൺ മുതൽ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ വർഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെയും കുട്ടികൾക്കുള്ള തേൻകണം പദ്ധതിയുടേയും സംസ്ഥാനതല ഉദ്ഘാടനം ഓതറ പഴയകാവ് അങ്കണവാടിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ ശാരീരിക, മാനസിക ബൗദ്ധിക വളർച്ചയ്ക്ക് ശ്രദ്ധക്കൊടുക്കുന്ന അന്തരീക്ഷം അങ്കണവാടികളിലൂടെ സജ്ജമാക്കുന്നതിനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി ആഴ്ചയിൽ രണ്ടുദിവസം കുട്ടികൾക്ക് ശുദ്ധമായ തേൻ വിതരണം ചെയ്യുന്നതിനായാണ് തേൻകണം പദ്ധതി നടപ്പാക്കുന്നത്. മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്ക് പോഷകാഹാരങ്ങൾ കൃത്യമായ അളവിൽ അങ്കണവാടികളിൽ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അങ്കണവാടികളിലെ കഥകളും പാട്ടുകളും ജെൻഡർ ഓഡിറ്റ് നടത്തി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചിരുന്നു. അതിനനുസരിച്ചുള്ള ഉള്ളടക്കം ആയിരിക്കും ഇനി പുസ്തകങ്ങളിൽ ഉണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.
കുട്ടികൾക്കുള്ള പ്രീ സ്‌കൂൾകിറ്റ് വിതരണം ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ നിർവഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വനിതാശിശു വികസന വകുപ്പ് ഡയറക്ടർ ജി.പ്രിയങ്ക, അഡീഷണൽ സെക്രട്ടറി എസ്.നിഷ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി ജോൺ മാത്യു, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻ പിള്ള, പഞ്ചായത്ത് മെമ്പർ ജോസഫ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |