കാസർകോട്: റിട്ട. പ്രധാനാദ്ധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി.ജാനകിയെ(65) കൊലപ്പെടുത്തി സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ ഒന്നും മൂന്നും പ്രതികൾ കുറ്റക്കാരാണെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. ഒന്നാം പ്രതി പുലിയന്നൂർ ചീർക്കുളം പുതിയ വീട്ടിൽ വിശാഖ്(27), മൂന്നാം പ്രതി പുലിയന്നൂരിലെ മക്ലിക്കോട് അള്ളറാട് വീട്ടിൽ അരുണി എന്ന അരുൺ (30) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ ജില്ലാപ്രിൻസിപ്പൽ ജഡ്ജി സി.കൃഷ്ണകുമാർ ഇന്ന് പ്രഖ്യാപിക്കും.
കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാൽ രണ്ടാം പ്രതി ചെറുവാങ്ങക്കോട്ടെ റിനീഷിനെ (28) കോടതി വിട്ടയച്ചു. ഒന്നാംപ്രതി വിശാഖിന്റെ വീട്ടിൽ നിന്ന് സ്വർണം വിറ്റ കണ്ണൂരിലെ ജ്വല്ലറിയുടെ ബില്ല് കണ്ടെത്താനായതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. പ്രതികളുടെ ഫോൺ വിളി രേഖകളും ശേഖരിച്ചിരുന്നു. കൃഷ്ണന്റെ കൈ കെട്ടിയിട്ട ട്രാക്ക് സ്യൂട്ടിൽ നിന്ന് ലഭിച്ച ഡി.എൻ.എ സാമ്പിൾ മൂന്നാംപ്രതി അരുണിന്റേതാണെന്ന് തെളിഞ്ഞതും നിർണായകമായി. ജാനകിയുടെ വായിൽ ഒട്ടിച്ച മാസ്‌കിംഗ് ടാപ്പും മുഖംമൂടിയും നീലേശ്വരത്തെ ഒരു കടയിൽ നിന്ന് വാങ്ങിയതെന്നും വ്യക്തമായിരുന്നു.
കേസിന്റെ വിചാരണ വേളയിൽ 212 രേഖകളും 54 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ജാനകിയെ കൊലപ്പെടുത്തിയ സംഭവത്തിലെ ഏക ദൃക് സാക്ഷിയായ ഭർത്താവ് കൃഷ്ണൻ, അന്വേഷണ ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ, മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജൻ തുടങ്ങി നിരവധി സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 2019 ഡിസംബറിൽ കേസിന്റെ വിചാരണ പൂർത്തിയായിരുന്നെങ്കിലും ജഡ്ജിമാരുടെ സ്ഥലംമാറ്റവും കൊവിഡും കാരണം അന്തിമവാദം വൈകുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ദിനേശ്കുമാറാണ് ഹാജരായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |