തലശേരി: സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ അടിച്ചമർത്തുമെന്നും കലാപം അടിച്ചമർത്താനാണ് പൊലീസിനു തോക്കും ലാത്തിയും കൊടുത്തതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ കെ.ഹരിദാസൻ കുടുംബസഹായ ഫണ്ട് വിതരണം ചെയ്ത് പുന്നോൽ താഴെ വയലിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിനെ ഇല്ലാതാക്കാനാണ് കേരളത്തിൽ ആർ.എസ്.എസ് ശ്രമിക്കുന്നത്. ഇതിനു ഉദാഹരണമാണ് പുന്നോലിലെ കെ. ഹരിദാസൻ വധം. ആർ.എസ്.എസ് സ്വീകരിക്കുന്ന സമീപനത്തിനു സഹായിക്കലാണ് എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട്, ജമാഅത്ത് ഇസ്‌ലാമി തുടങ്ങിയവർ ചെയ്യുന്നത്.
വീട്, സ്ഥലം നഷ്ടപ്പെടുന്നവർക്ക് കെ റെയിൽ വഴിവരുന്ന തൊഴിലവസരങ്ങളിൽ മുൻഗണന നൽകും. കല്ല് കൊണ്ടുപോയാൽ പദ്ധതി ഇല്ലാതാവില്ല. അത് എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കും. ജനങ്ങളെ കണ്ണീർ കുടിപ്പിച്ച് റെയിൽ പദ്ധതി കൊണ്ടുവരില്ല. യു.ഡി.എഫിന്റെ തൃക്കാക്കര കോട്ട ഇത്തവണ തകരും. കഴിഞ്ഞ തവണത്തേക്കാളും ഒരുവോട്ടെങ്കിലും അധികം ഭൂരിപക്ഷത്തിൽ ജോ ജോസഫ് വിജയിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ചടങ്ങിൽ കാരായി രാജൻ അദ്ധ്യക്ഷത വഹിച്ചു. എ.എൻ. ഷംസീർ എം.എൽ.എ, ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, എം.സി പവിത്രൻ, നഗരസഭാ അദ്ധ്യക്ഷ കെ.എം ജമുനാറാണി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |