തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശനമേള വൻഹിറ്റ്. സർക്കാരുമായി നേരിട്ട് സംവദിക്കാൻ അവസരമൊരുക്കുന്ന മേളയ്‌ക്ക് കനകക്കുന്നിൽ വമ്പിച്ച ജനപങ്കാളിത്തമാണ് ലഭിക്കുന്നത്.
പൊതുജനങ്ങൾക്ക് സൗജന്യമായി തത്സമയ സേവനങ്ങൾ നൽകുന്നതിന് പതിനഞ്ചോളം വകുപ്പുകൾ ഒരുക്കുന്ന 20ഓളം സേവന സ്റ്റാളുകൾ, സർക്കാർ വകുപ്പുകളുടെ സേവനങ്ങളും പ്രവർത്തനങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്ന 104 പ്രദർശന സ്റ്റാളുകൾ, ചെറുകിട സംരംഭകരുടെയും സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വാങ്ങാൻ കഴിയുന്ന 150ഓളം വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ എന്നിവ മേളയുടെ ഭാഗമാണ്.
എല്ലാ വകുപ്പുകളും
ഒരു കുടക്കീഴിൽ
ആധാരം രജിസ്ട്രേഷൻ, വീടുവയ്ക്കൽ, തൊഴിൽ സാദ്ധ്യതകൾ, സുരക്ഷാ പരിശീലനം, വിവിധയിനം ആഹാരരീതികൾ, എന്താണ് ജി.എസ്.ടി, തട്ടിപ്പുകൾ തടയാം, സ്ത്രീ സുരക്ഷ, മാലിന്യ സംസ്കരണം, മഴക്കാല രോഗങ്ങൾ തുടങ്ങി നിരവധി സേവനങ്ങളും കാര്യങ്ങളും മേളയിൽ നിന്ന് അറിയാം. വകുപ്പുകളുടെ സേവനങ്ങളും സാദ്ധ്യതകളും വിശദീകരിക്കാൻ ഉദ്യോഗസ്ഥരുമുണ്ട്.
സ്റ്റാളുകളിൽ തിരക്ക്
ഫയർഫോഴ്സ്, പൊലീസ്, സേവന സ്റ്റാളുകളാണ് മേളയിൽ ഏറെ പ്രിയം. അഗ്‌നിരക്ഷാ സേനയുടെ സ്റ്റാളും ആക്ടിവിറ്റി ഏരിയയിലും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. സാഹസികമായ രക്ഷാപ്രവർത്തനത്തിന്റെ തത്സമയ അനുഭവങ്ങൾ ആക്ടിവിറ്റി ഏരിയയിൽ അടുത്തറിയാം.
ഫിംഗർ പ്രിന്റ് ബ്യൂറോ, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡ്, പൊലീസിന്റെ തോക്കുകളും വെടിക്കോപ്പുകളും, സ്ത്രീസുരക്ഷ മാർഗങ്ങൾ, ഫോറൻസിക് സയൻസ് ലബോറട്ടറി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി, സൈബർ ഡോം ഡ്രോൺ ഫോറൻസിക് ലബോറട്ടറി, പൊലീസ് മൊബൈൽ ആപ്പ് എന്നിവ അറിയുന്ന കേരള പൊലീസിന്റെ പവലയിനും ശ്രദ്ധേയമാണ്. മെഗാ മേളയിലെ സേവന സ്റ്റാളുകളിൽ യുണീക്ക് ഹെൽത്ത് ഐ.ഡി, ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത കാർഡ് എന്നിവയ്‌ക്കുള്ള രജിസ്‌ട്രേഷൻ, കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തൽ എന്നീ ആവശ്യങ്ങൾക്കായി നിരവധി പേരാണ് ആരോഗ്യവകുപ്പ് സ്റ്റാളിലെത്തിയത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പേര് ചേർക്കൽ, രജിസ്‌ട്രേഷൻ പുതുക്കൽ എന്നിവ നടത്തി സേവനയും ജനപ്രിയമായി.
കാടറിവും കൗതുകങ്ങളുമായി വനംവകുപ്പ് സ്റ്റാൾ, ഐ ആൻഡ് പി.ആർ.ഡി ഒരുക്കിയ എന്റെ കേരളം പവലിയൻ,വിനോദ സഞ്ചാര വകുപ്പിന്റെ ബോട്ടിംഗ് സ്‌പോട്ട്, തത്സമയ 'നെയ്‌ത്തും നൂല്പും', മണപാത്ര നിർമാണം, പൂജപ്പുര സെൻട്രൽ ജയിൽ മാതൃക, കൃഷി വകുപ്പിന്റെ പ്രദർശനത്തോട്ടങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രായോഗിക പഠനപരിപാടികൾ, എക്‌സൈസ് വകുപ്പിന്റെ ഗെയിം പോയിന്റ്, വിവിധ വകുപ്പുകളുടെ ക്വിസ് മത്സരങ്ങൾ തുടങ്ങിയ സ്റ്റാളും ജനപ്രിയമാകുന്നുണ്ട്.
രുചിയൂറും വിഭവങ്ങൾ
നാവിൽ രുചിയൂറുന്ന മുട്ട സുനാമി, കുഞ്ഞിത്തല, ചിക്കൻ പൊട്ടിത്തെറിച്ചത്, ചട്ടിപ്പത്തിരി, ഉന്നക്കായ, പഴം നിറച്ചത്, ചിക്കൻ മോമോസ്, ഇറച്ചിപ്പത്തിരി, കൊത്തുപൊറോട്ട,കിളിക്കൂട്,പായസം,ദോശ കോർണർ, മധുര പലഹാരം, തുടങ്ങിയ വ്യത്യസ്‌ത വിഭവങ്ങളുമായി ഫുഡ് കോർട്ടുമുണ്ട്. എല്ലാ ദിവസവും വൈകിട്ട് അരങ്ങേറുന്ന കലാ - സാംസ്‌കാരിക പരിപാടികൾ തലസ്ഥാന നഗരിയിൽ ഉത്സവാരവം തീർക്കുന്നു. ജൂൺ രണ്ടുവരെ നടക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |