പാലാ. രക്തദാതാക്കൾക്കായുള്ള നെട്ടോട്ടം തുടരുന്നു. ബ്ലഡ് ബാങ്കുകൾ കാലിയായി തുടങ്ങി. അടിയന്തരാവശ്യങ്ങൾക്ക് രക്തം നൽകാൻ കഴിയാതെ പ്രയാസപ്പെടുന്ന അതിസങ്കീർണാവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. അപകടങ്ങളെത്തുടർന്നും സർജറിക്കായും മറ്റും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ബന്ധുക്കൾ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്ന സ്ഥിതിയാണ് . രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന നൂറുകണക്കിന് സംഘടനകളും വ്യക്തികളും ഉണ്ടെങ്കിലും അവരും നിസഹായാവസ്ഥയിലാണ്.
ആവശ്യമുള്ള രോഗിക്ക് എത്രയും പെട്ടെന്ന് രക്തം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പത്തു വർഷങ്ങൾക്ക് മുമ്പ് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ സന്നദ്ധ രക്തദാന സമിതി, കേരളാ സ്‌റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ചതാണ് പാലാ ബ്ലഡ് ഫോറം. തുടക്കത്തിൽ ആയിരത്തോളം അംഗങ്ങളുണ്ടായിരുന്ന ഫോറത്തിൽ സജീവ അംഗങ്ങളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ അംഗത്വം പുതുക്കാനും പുതിയ അംഗങ്ങളെ ചേർക്കാനുമുള്ള ശ്രമത്തിലാണ്.
രക്തദാനം മഹാദാനം.
18-60 വയസിന് ഇടയിലുള്ള, 50 കിലോയ്ക്ക് മുകളിൽ ഭാരമുള്ള, സ്ത്രീപുരുഷ ഭേദമന്യേ ആരോഗ്യമുള്ള ആർക്കും 3 മാസത്തിലൊരിക്കൽ രക്തം നൽകാം. ഓരോ തവണ ദാനം ചെയ്യുമ്പോഴും 1200 രൂപയുടെ ഹെൽത്ത് ചെക്കപ്പ് സൗജന്യമായി ലഭിക്കും.
ഫാേൺ: 94 47 04 33 88, 79 07 17 39 44 .
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അഭ്യർത്ഥിക്കുന്നു.
കൊവിഡുമൂലം രണ്ടു വർഷമായി ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഇപ്പോൾ സ്ഥിതി ഗുരുതരമാണ്. ഇപ്പോൾ തങ്ങളെ സമീപിക്കുന്നവരിൽ 30 ശതമാനം പേരെപ്പോലും സഹായിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ജീവരക്ഷാമാർഗമെന്ന നിലയിൽ രക്തദാനത്തിൽ പങ്കുചേരാൻ ഏവരും മുന്നോട്ടു വരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |