ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ ഡൽഹി കോടതി ജൂൺ 9വരെ എൻഫോഴ്സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. കള്ളപ്പണ ഇടപാടുകളുടെ സ്രോതസും മറ്റും വ്യക്തമാകാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന എൻഫോഴ്സ്‌മെന്റ് വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കൊൽക്കത്ത കേന്ദ്രമായ സ്ഥാപനം വഴി സത്യേന്ദ്ര ജെയിനിന് പങ്കാളിത്തമുള്ള നാലു കമ്പനികളിൽ ഹവാലാ ഇടപാട് വഴി കള്ളപ്പണം വന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത വാദിച്ചു. പണം ജെയിനിനു വേണ്ടി വന്നതാണോ എന്നും വ്യക്തമാകേണ്ടതുണ്ട്. ഇ.ഡി വാദം തള്ളിയ സത്യേന്ദ്ര ജെയിനിന്റെ അഭിഭാഷകൻ ഹരിഹരൻ തന്റെ കക്ഷിയുടെ വീട്ടിൽ രണ്ടു തവണ റെയ്ഡ് നടന്നതാണെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതാണെന്നും ചൂണ്ടിക്കാട്ടി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം 2017ൽ സി.ബി.ഐ രജിസ്റ്റർ ചെയ്‌ത കേസിന്റെ തുടർച്ചയായാണ് എൻഫോഴ്സ്‌മെന്റ് കഴിഞ്ഞ ദിവസം മന്ത്രിയെ അറസ്റ്റ് ചെയ്‌തത്. ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി.ജെ.പി സർക്കാരിന്റെ രാഷ്‌ട്രീയ നീക്കണമാണ് അറസ്റ്റെന്ന് ആംആദ്‌മി പാർട്ടി ആരോപിച്ചു.
സത്യേന്ദ്ര ജെയിനിനെതിരായ കേസ് വ്യാജമെന്ന് കേജ്രിവാൾ
ആരോഗ്യമന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ സത്യേന്ദ്ര ജെയിനിനെതിരായ ഇ.ഡിയുടെ അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമാണന്നും അതിന് ആധാരമായ കേസ് വ്യാജമാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ആരോപിച്ചു.
ജെയിനിനെ മനഃപൂർവം കുടുക്കിയതാണ്. ജുഡിഷ്യറിയിൽ വിശ്വാസമുണ്ട്. ജെയിൻ കള്ളക്കേസിൽ നിന്ന് മുക്തനാകുമെന്നുറപ്പാണ്. അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന പാർട്ടിയാണ് ഞങ്ങളുടേത്. പഞ്ചാബിലെ ആംആദ്‌മി പാർട്ടി സർക്കാർ മന്ത്രിയെ പുറത്താക്കിയതിന് ആധാരമായ സംഭവം വേണമെങ്കിൽ മൂടിവയ്ക്കാമായിരുന്നു. ജെയിൻ തെറ്റുകാരനല്ല. ആയിരുന്നെങ്കിൽ ആംആദ്‌മി പാർട്ടിതന്നെ നടപടിയെടുത്തേനെ. ആരോപണ വിധേയനായ ഭക്ഷ്യമന്ത്രിയെ നേരത്തെ പുറത്താക്കിയ സർക്കാരാണിത്.'-കേജ്രിവാൾ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |