അമൃത്സർ: വെടിയേറ്റ് കൊല്ലപ്പെട്ട പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെ വാലയുടെ മൃതദേഹം സ്വന്തം ഗ്രാമമായ ജവഹർകെയിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. ആയിരക്കണക്കിന് ആരാധകർ ആദരാഞ്ജലി അർപ്പിക്കാനെത്തി. ഇന്നലെ രാവിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. ഇരുപതിലേറെ വെടിയുണ്ടകൾ ശരീരത്തിലുണ്ടായിരുന്നു.
കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത
ആറുപേരിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മൻപ്രീതിന്റെ നേതൃത്വത്തിലാണ് സിദ്ദുവിനെതിരെ ആക്രമണം നടന്നതെന്നാണ് വിവരം.
അതേസമയം, കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുണ്ടാനേതാവ് ഗോൾഡി ബ്രാർ (സത്‌വിന്ദർ ജിത് സിംഗ്) ആണ് കൊലപാതകിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലയുടെ ഉത്തരവാദിത്വം ഗോൾഡി നേരത്തെ ഏറ്റെടുത്തിരുന്നു.
പഞ്ചാബിലെ ഏറ്റവും കുപ്രസിദ്ധനായ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗമാണ് ഗോൾഡി ബ്രാർ. കൊലപാതകം, കൊലപാതക ശ്രമം, കവർച്ച തുടങ്ങി നിരവധിക്കേസുകളിൽ പ്രതിയാണ്. എ പ്ലസ് കാറ്റഗറിയിൽപ്പെട്ട ക്രിമിനലായ ഗോൾഡിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇടയ്ക്കിടെ രൂപം മാറ്റുന്ന ശീലമുണ്ട്.
ബിരുദധാരിയായ ഗോൾഡി കൊള്ളസംഘങ്ങളിൽ പ്രവർത്തിക്കവെയാണ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെത്തിയത്. രാജസ്ഥാനിലെ സമ്പത്ത് നെഹ്റ അടക്കമുള്ള ഗുണ്ടാ നേതാക്കളുമായി അടുപ്പമുള്ള ഗോൾഡിക്കെതിരെ പഞ്ചാബിൽ 16 ക്രിമിനൽ കേസുകളുണ്ട്. നാല് കേസുകളിൽ കോടതി വെറുതെവിട്ടു. ലോറൻസ് ബിഷ്ണോയി ജയിലിലായശേഷം ഗുണ്ടാസംഘത്തെ നയിക്കുന്നതു ഗോൾഡിയാണെന്നും പൊലീസ് പറയുന്നു.
അതിനിടെ സിദ്ദുവിന്റെ സുരക്ഷ വെട്ടിക്കുറച്ചതെന്തിനെന്ന് പഞ്ചാബ് -ഹരിയാന കോടതി സർക്കാരിനോട് ചോദിച്ചു. ആരുടെയൊക്കെ സുരക്ഷയാണ് പിൻവലിച്ചതെന്നും എന്തുകൊണ്ടാണ് നടപടിയെന്നും വിശദീകരിച്ച് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |