ആലപ്പുഴ: പൊതുവിപണിയെക്കാൾ 20 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ സ്കൂൾ സാമഗ്രികൾ വില്പന നടത്തിയ ജില്ലാ പൊലീസ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ സ്കൂൾ മാർക്കറ്റ് ഹിറ്റായി. ജീവനക്കാർക്ക് പുറമേ, പൊതുജനങ്ങൾക്കും സാധനങ്ങൾ വാങ്ങാൻ അവസരം ലഭിച്ചതാണ് സ്കൂൾ മാർക്കറ്റിനെ ജനകീയമാക്കിയത്.
സാധാരണ സ്കൂൾ സീസണിനോട് അനുബന്ധിച്ച ബാഗ് മുതൽ പെൻസിൽ വരെ എല്ലാ സ്കൂൾ സാമ്രികളും സൊസൈറ്റി വഴി വിൽക്കുന്നത് പതിവാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും കൊവിഡ് മൂലം വിപണിയിൽ പൊതുവേ മാന്ദ്യം പ്രകടമായിരുന്നു. ഇത്തവണ സ്കൂൾ അദ്ധ്യയനം പഴയപടി തിരിച്ചുവരുന്നത് കണക്കിലെടുത്താണ് പൊതുജനങ്ങൾക്കുൾപ്പടെ പ്രയോജനകരമാകുന്ന വിധത്തിൽ വിപുലമായ സ്കൂൾ മാർക്കറ്റ് ഒരുക്കിയത്.
കുട്ടികൾീ്കുള്ള സാധനങ്ങൾ വാങ്ങുന്നതിന് പൊലീസ് ഉദ്യോഗസ്ഥർക്ക് സൊസൈറ്റി പലിശരഹിത വായ്പയും നൽകുന്നുണ്ട്. ആലപ്പുഴ എ.ആർ ക്യാമ്പിന് സമീപം സൊസൈറ്റി കെട്ടിടത്തിന് മുൻവശത്താണ് സ്കൂൾ മാർക്കറ്റിന്റെ പ്രവർത്തനം. ബുക്കുകൾ, ബാഗ്, പെൻസിൽ, ഷൂസ്, ബുക്ക് കവർ, കുട, റെയിൻ കോട്ട്, സ്കെച്ച് പെൻ തുടങ്ങി വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും ലഭ്യമാണ്. ബ്രാൻഡഡ് ഉത്പന്നങ്ങളാണ് വിലക്കിഴിവിൽ ലഭ്യമാക്കിയിരിക്കുന്നത്. സംഘത്തിലെ ജീവനക്കാരാണ് മാർക്കറ്റിലും പ്രവർത്തിക്കുന്നത്.
50 : ഉത്പന്നങ്ങൾക്ക് 20 മുതൽ 50 ശതമാനം വരെ വിലക്കിഴിവ്
ലാഭം പ്രതീക്ഷിക്കാതെയാണ് സ്കൂൾ മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് കൂടി പ്രവേശനം അനുവദിച്ചപ്പോൾ, പ്രതീക്ഷിച്ചതിനെക്കാൾ മികച്ച പ്രതികരണം ലഭിച്ചു. മേയ് ആദ്യവാരം ആരംഭിച്ച മാർക്കറ്റിൽ ദിവസേന നൂറുകണക്കിന് ഉപഭോക്താക്കളാണ് വരുന്നത്
-കെ.ജയകൃഷ്ണൻ, സെക്രട്ടറി, ജില്ലാ പൊലീസ് എംപ്ലോയീസ് സഹകരണ സംഘം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |