കൊച്ചി: തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റേതെന്ന വ്യാജേന അശ്ലീല ദൃശ്യം പ്രചരിപ്പിച്ച കേസിൽ വീഡിയോ കൈമാറിയ പ്രവാസിയെ പൊലീസ് തിരിച്ചറിഞ്ഞു. ആലപ്പുഴ അരൂക്കുറ്റി സ്വദേശിയായ ഇയാളെ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു. അശ്ലീല ദൃശ്യം ട്വിറ്ററിൽ അപ്‌ലോഡ് ചെയ്ത മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫിനെ (43) ഇന്നലെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഇയാളെ കോയമ്പത്തൂരിൽ നിന്നാണ് കൊച്ചി പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
ലത്തീഫിന് വീഡിയോ കൈമാറിയ അരൂക്കുറ്റി സ്വദേശി നബീൽ (49), ഇയാൾക്ക് വീഡിയോ നൽകിയ ആലപ്പുഴ വടുതല സ്വദേശി നൗഫൽ (41) എന്നിവരെയും അറസ്റ്റു ചെയ്തു. പ്രവാസിയായ അരൂക്കുറ്റി സ്വദേശിയിൽ നിന്ന് നൗഫലിനാണ് ആദ്യം വീഡിയോ ലഭിച്ചത്. ഇത് നബീലിന് കൈമാറി. നബീലിൽ നിന്ന് ലഭിച്ച വീഡിയോ അബ്ദുൾ ലത്തീഫ് ട്വിറ്ററിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വീഡിയോ പ്രചരിപ്പിച്ച ആളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം ട്വിറ്റർ അധികൃതർ കൊച്ചി പൊലീസ് കമ്മിഷണർക്ക് കൈമാറിയിരുന്നു.
ലത്തീഫ് ലീഗിന്റെ സൈബർ ഗുണ്ട: സി.പി.എം
തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജവീഡിയോ ഇറക്കിയതിന് പിടിയിലായ അബ്ദുൾ ലത്തീഫ് സജീവ മുസ്ലിം ലീഗ് പ്രവർത്തകനാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് പറഞ്ഞു. ലത്തീഫ് നേരത്തെ നീലച്ചിത്ര നിർമ്മാണ കേസിൽ പിടിയിലായിട്ടുണ്ട്. യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണ് പ്രതി വീഡിയോ അപ്‌ലോഡ് ചെയ്തത്. നേരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്ന ലത്തീഫ് പിന്നീട് ലീഗിന്റെ സജീവ സൈബർ പോരാളിയായി . പ്രതിയുടെ ഫേസ്ബുക്ക് പേജിന്റെ കവർ തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ചുള്ളതാണ്. ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം കോട്ടയ്ക്കൽ മണ്ഡലം എം.എൽ.എ ആബിദ് ഹുസൈന്റേതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |