തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട പ്രചരണത്തിലെ കടുത്ത വീറും വാശിയുമൊന്നും വോട്ടെടുപ്പിൽ പ്രകടിപ്പിക്കാതെ തൃക്കാക്കര മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടി. വോട്ടെടുപ്പ് തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ ആവേശത്തോടെയാണ് തൃക്കാക്കരക്കാർ പ്രതികരിച്ചതെങ്കിലും, ഉച്ച കഴിഞ്ഞതോടെ പതിവ് നിസംഗതയിലേക്ക് വഴി മാറി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് നിലവാരത്തിലേയ്ക്കും എത്തിയില്ല.
വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂർ തൊട്ട് ഉച്ച വരെ ബൂത്തുകളിൽ കണ്ട ആവേശം തങ്ങൾക്കനുകൂലമാകുമെന്ന് മൂന്ന് മുന്നണികളും അവകാശപ്പെട്ടു. രാഷ്ട്രീയ വിവാദങ്ങൾക്കൊപ്പം സാമുദായിക വികാരങ്ങളെ ഉണർത്തുന്ന പ്രചരണ കോലാഹലങ്ങൾക്കും സാക്ഷ്യം വഹിച്ച തൃക്കാക്കരയിൽ
ഈ അവകാശവാദങ്ങൾ എത്രത്തോളം യാഥാർത്ഥ്യമാകുമെന്നറിയാൻ രണ്ട് ദിവസം കാക്കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 69.28 ശതമാനമായിരുന്നു പോളിംഗ്. 2016ൽ 74 ശതമാനത്തിനപ്പുറത്തേക്ക് കടന്നു. 2011ലും 74 ശതമാനത്തോളം പോളിംഗ് നടന്നു. .
തിരുവനന്തപുരത്തെയും വെണ്ണലയിലെയും പി.സി. ജോർജിന്റെ വിദ്വേഷ പ്രസംഗങ്ങളും ആലപ്പുഴയിലെ പോപ്പുലർഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യവും ഉയർത്തിയ വിവാദങ്ങളാണ് തൃക്കാക്കരയിൽ പ്രചരണത്തിന്റെ അവസാന നാളുകളെ വഴി തിരിച്ചുവിട്ടത്. സാമുദായിക ധ്രുവീകരണം അനുകൂലമാക്കാനുള്ള തന്ത്രം ഇടത്, വലത് മുന്നണികൾ പയറ്റി നീങ്ങുമ്പോഴാണ് പുതിയ വിവാദങ്ങൾ അരങ്ങു തകർത്തത്. നേതാക്കളുടെ പ്രസംഗങ്ങളിൽ നിന്ന് അടർത്തിയെടുത്ത വ്യാഖ്യാനങ്ങളും, ഇടത് സ്ഥാനാർത്ഥിക്കെതിരെ പ്രചരിച്ച വ്യാജ വീഡിയോയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളുമെല്ലാം ചേർന്ന് പ്രചരണം കുഴഞ്ഞുമറിഞ്ഞു. . മുന്നണികളിൽ പ്രതീക്ഷയും ആകാംക്ഷയും ഉയർത്തുന്നത് സംഭവിക്കാനിടയുള്ള അടിയൊഴുക്കുകളാണ്. ജൂൺ മൂന്നിന് ഫലമറിയുന്നത് വരെ അവരുടെ ഹൃദയമിടിപ്പും ഉയർന്നു നിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |