തൃശൂർ: കൊവിഡ് കാലത്തെ യാത്രാദുരിതം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി തുടങ്ങിയ ബോണ്ട് സർവീസുകൾ എയർ കണ്ടീഷനാക്കി ഇന്ന് മുതൽ ചാർജ് വർദ്ധിപ്പിക്കുന്നു. ചില സർവീസുകളിൽ നിരക്ക് ഇരട്ടിയിലധികം ആയതിനാൽ യാത്രക്കാർ പിൻവാങ്ങുന്നത് സർവീസുകൾ നിലയ്ക്കാൻ ഇടയാക്കും.
കാർഷിക സർവകലാശാല, ബാങ്ക് ജീവനക്കാർക്ക് പ്രയോജനപ്രദമായ പാലക്കാട്ട് നിന്നുള്ള ബോണ്ട് സർവീസിലെ 50 ഓളം യാത്രക്കാർ നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. കൊവിഡിനെത്തുടർന്ന് 2020 ജൂണിലാണ് ഈ സർവീസ് തുടങ്ങിയത്. ഇപ്പോൾ ഒരാൾക്ക് 170 രൂപയാണ് ഇരുവശത്തേക്കുള്ള നിരക്ക്. ഇത് 360 രൂപയായി ഉയർത്താനാണ് തീരുമാനം.
രാവിലെ ജീവനക്കാരുമായി സർവകലാശാലയിലും വൈകിട്ട് തിരിച്ചുമാണ് സർവീസ്. ഇതിനിടെ ഈ ബസ് പാലക്കാട് - തൃശൂർ റൂട്ടിൽ സാധാരണ സർവീസ് നടത്തുന്നതിനാൽ ലാഭകരവുമാണ്. പാലക്കാട്ട് നിന്ന് തൃശൂർ ടൗൺ വരെയും കോയമ്പത്തൂരിലേക്കുമായി മറ്റു മൂന്ന് ബോണ്ട് സർവീസുകളുമുണ്ട്. നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെ തുടർന്ന് കോയമ്പത്തൂർ സർവീസിലെ ചില യാത്രക്കാർ പിൻവാങ്ങിയിട്ടുണ്ട്. ഇതോടെ ഈ സർവീസ് നിറുത്താൻ സാദ്ധ്യയേറി.
ഒരു മാസത്തേക്ക് മുൻകൂർ തുക അടച്ചുള്ള പ്രീ പെയ്ഡ് കാർഡിന് ഒന്നര മാസത്തെ കാലാവധി നൽകിയിരുന്നതും പിൻവലിക്കുകയാണ്. അവധിദിനങ്ങളിൽ യാത്ര ചെയ്യാത്തത് കണക്കിലെടുത്താണ് ഈ ഇളവ് നൽകിയിരുന്നത്.
35 ബോണ്ട് സർവീസുകൾ
സംസ്ഥാനത്ത് 35 ഓളം ബോണ്ട് സർവീസ് ഉണ്ട്. പലതും ഹ്രസ്വദൂര സർവീസ് നടത്തുന്നവയാണ്.. പാലക്കാട് - തൃശൂർ റൂട്ടിലുള്ളവയാണ് ദീർഘദൂര, അന്തർജില്ലാ സർവീസുകൾ. കൊവിഡ് സാഹചര്യം മാറിയതിനാൽ സാധാരണ റൂട്ടിൽ തിരക്കുണ്ട്. വേണ്ടത്ര ബസ് ഇല്ലാത്തത് ബോണ്ട് സർവീസ് പിൻവലിക്കാൻ കെ.എസ്.ആർ.ടി.സിയെ പ്രേരിപ്പിക്കുന്നു. നിശ്ചിത യാത്രക്കാർക്കുള്ള ബോണ്ട് എ.സി ആക്കിയാലും കുഴപ്പമില്ലെന്നും മാനേജ്‌മെന്റ് കരുതുന്നു.
ഞങ്ങൾ സാധാരണ യാത്രക്കാരാണ്. എ.സി ആവശ്യമില്ല. ഒരു ദിവസം 360 രൂപ കൊടുക്കാൻ കഴിയില്ല. സ്ത്രീ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായിരുന്നു ബോണ്ട്.
- സജീഷ് നായർ, കാർഷിക സർവകലാശാല
ബോണ്ട് സർവീസ് കൊവിഡ് സാഹചര്യത്തിൽ തുടങ്ങിയതാണ്. ഇത് സ്ഥിരം സംവിധാനമല്ല.- ഉബൈദ്, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |