തിരുവനന്തപുരം: നഗരത്തിൽ സ്മാർട്ട് റോഡുകൾക്കായി എടുത്ത കുഴികളിൽ പലതും മൂടിയെങ്കിലും ചിലതിപ്പോഴും 'കെണി'യായി തുടരുകയാണ്. നഗരത്തിൽ പലയിടത്തായി കുഴിച്ച കുഴികളെല്ലാം മേയ് 30ന് മുൻപ് മൂടണമെന്ന് സ്മാർട്ട് സിറ്റിക്ക് നഗരസഭ കർശന നിർദ്ദേശം നൽകിയിരുന്നു. വഞ്ചിയൂർ - ജനറൽ ആശുപത്രി ജംഗ്ഷൻ റോഡിലെ കുഴികളാണ് കേബിളിട്ട ശേഷം ആദ്യഘട്ടമായി മൂടിയത്. എങ്കിലും ഹോളി ഏഞ്ചൽസ് സ്കൂളിന്റെ ഭാഗത്തേ കുഴി മൂടിയിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയിൽ മറ്റെല്ലാ കുഴികളും മൂടുമെന്ന് സ്മാർട്ട് സിറ്റിയും കെ.ആർ.എഫ്.ബിയും നഗരസഭയ്ക്ക് ഉറപ്പ് നൽകിയുന്നെങ്കിലും ഇനിയും കുഴികൾ മൂടാനുണ്ട്. മൂടിയ കുഴികളിലാകട്ടെ ടാറിംഗ് നടപടിയായിട്ടില്ല. ചെളിയും കല്ലുംകൊണ്ട് മൂടിയ കുഴികൾ ഒന്ന് മഴ പെയ്താൽ വീണ്ടും കുഴിയാകും.
അപകട ഭീഷണിയുയർത്തി റോഡുകൾ
കുഴിയെടുത്ത ഭൂരിപക്ഷം റോഡുകളിലും കേബിളിടുന്നത് പൂർത്തിയായിട്ടില്ല. എന്നാൽ സ്കൂൾ തുറന്നതിന് പിന്നാലെയുണ്ടാകുന്ന ഗതാഗതക്കുരുക്കും കാലവർഷം എത്തിയതോടെ രൂപപ്പെടുന്ന വെള്ളക്കെട്ടും തടയാനെന്ന പേരിലാണ് അധികൃതർ ഇപ്പോൾ ധൃതിയിൽ കുഴികൾ മൂടിയത്. കുഴികൾ മൂടിയെങ്കിലും നിർമ്മാണ യന്ത്രങ്ങളും മറ്റ് സാമഗ്രികളും റോഡുകളിൽത്തന്നെ നിലനിറുത്തിയിരിക്കുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. തിരക്കേറിയ പാളയം, വഞ്ചിയൂർ, ജനറൽ ഹോസ്പിറ്റൽ, ശ്രീ മൂലം, അംബുജവിലാസം എന്നിവിടങ്ങളിലെ റോഡുകളിൽ സൂക്ഷിച്ചിരിക്കുന്ന കമ്പിയും മറ്റ് സാമഗ്രികളും ഭീഷണിയാകുന്നുണ്ട്. സ്കൂൾ തുറന്നതോടെ തിരക്ക് പത്തിരട്ടിയായാണ് വർദ്ധിക്കുന്നത്. ഇതിനിടെ റോഡുകൾ മുല്ലിംഗ് ചെയ്ത് ഇട്ടിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ തെന്നിവീഴാനുള്ള സാദ്ധ്യതയും ഏറെയാണ്. സ്മാർട്ട് സിറ്റി മിഷന്റെ പ്രവർത്തനങ്ങളിൽ നഗരസഭാ ഭരണസമിതിക്കും കടുത്ത അമർഷമുണ്ട്.
ഗതാഗതക്കുരുക്കും വെള്ളക്കെട്ടും
റോഡുകളിലെ കുഴികൾ മൂടിയെങ്കിലും ടാർ ചെയ്യാത്ത സ്ഥിതിക്ക് നഗരത്തിൽ വൻ ഗതാഗതക്കുരുക്കും വെളക്കെട്ടുമുണ്ടാകുമെന്ന് ഉറപ്പായി. മഴ പെയ്താൽ മൂടിയ കുഴികളിലെ ചെളിയൊഴുകി ഇറങ്ങാനും സാദ്ധ്യതയുണ്ട്. മാസങ്ങളായി നേരെ പ്രവർത്തിക്കാത്ത നഗരത്തിലെ ട്രാഫിക് ലൈറ്റുകളും ഗതാഗതക്കുരുക്കിന്റെ ആക്കം കൂട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |