യേശുദാസിന് ബോളിവുഡിൽ നേടാൻ കഴിയാത്ത നേട്ടമാണ് കെകെ എന്ന മലയാളി ഗായകന് ലഭിച്ചത്.ഹിന്ദിയിലെ കെകെയുടെ ഹിറ്റുകൾ എണ്ണിയാൽത്തീരില്ല. അമ്പത്തിമൂന്നാം വയസിൽ വിടപറയുമ്പോൾ നഷ്ടം ഇന്ത്യൻ സംഗീതത്തിനും ഒപ്പം മലയാളത്തിനുമാണ്
ലവ് യു ഒാൾ. കൊൽക്കത്ത നസ്റുൾ മഞ്ചിലെ സംഗീത പരിപാടിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കെകെ ഇങ്ങനെ കുറിച്ചത് ആരാധക ഹൃദയങ്ങളിൽ നൊമ്പരമായി മാറി. നസ്റുൾ മഞ്ചിലെ വേദിയാണ് കെകെയുടെ സംഗീതം അവസാനമായി കേട്ടത്. പതിവുപോലെ നിറഞ്ഞ കൈയടി ഉയർന്നപ്പോൾ കെകെയുടെ മുഖത്ത് എന്നത്തേയും പോലെ പുഞ്ചിരി വിടർന്നിരുന്നു. കെകെ. എന്ന പ്രിയ ഗായകനെയും പ്രിയ പാട്ടുകളെയും ആരാധക ലോകം അത്രമേൽ സ്നേഹിച്ചിരുന്നു. പ്രണയ ഗാനങ്ങളിലൂടെയാണ് കെകെ എന്ന തൃശൂർകാരൻ കൃഷ്ണകുമാർ കുന്നത്തിനെ ശ്രോതാക്കൾ ഹൃദയത്തിൽ ചേർത്തുവയ്ക്കുന്നത്. ഡൽഹിയിൽ ജനിച്ച കെകെ മലയാളം നന്നായി സംസാരിച്ചിരുന്നു. കിഷോർ കുമാറിന്റെയും മുഹമ്മദ് റാഫിയുടെയും അബ്ബയുടെയും ഗാനങ്ങൾ സ്കൂൾ, കോളേജ് കാലത്ത് തന്നെ ഹൃദിസ്ഥമാക്കിയിരുന്നു. പരസ്യ ട്യൂണുകൾ മൂളിയാണ് സംഗീത ലോകത്തേക്ക് എത്തുന്നത്. ബോളിവുഡിൽ മാച്ചിസ് എന്ന ഗുൽസാർ ചിത്രത്തിലെ ഹിറ്റായ ചോദ് ആയേ ഹം എന്ന ഗാനത്തിലൂടെ അരങ്ങേറ്റം. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല. എ.ആർ. റഹ്മാന്റെ സംഗീതത്തിൽ മിൻസാരക്കനവിൽ പാടി ദക്ഷിണേന്ത്യയിലേക്ക്.മിൻസാരക്കനവിലെ സ്ട്രാബറിക്കണ്ണേ..എന്നു തുടങ്ങുന്ന വരികളിലെ കെകെയുടെ സ്വരം ആരുമറക്കാൻ.പുതിയ മുഖം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് വരുമ്പോൾ കെകെയ്ക്ക് ആശങ്കയുണ്ടായിരുന്നു. ഉച്ചാരണശുദ്ധിതന്നെ കാരണം. എന്നാൽ രഹസ്യമോ എന്ന ഗാനം മലയാളികൾ കൈനീട്ടി സ്വീകരിച്ചു. ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും തിരക്ക് കാരണം മലയാളത്തിലേക്ക് കെകെ പിന്നീട് വന്നില്ല. തമിഴ് ചിത്രം കാക്കാ കാക്കയിലെ ഉയിരിൻ ഉയിരെ എന്നു തുടങ്ങുന്ന ഗാനം എക്കാലത്തേയും സൂപ്പർഹിറ്റാണ് .മലയാളം, തമിഴ്, തെലുങ്ക്,കന്നട, ബംഗാളി ഉൾപ്പെടെ വിവിധ ഭാഷകളിലായി എഴുന്നൂറിലധികം ഗാനങ്ങൾ സമ്മാനിച്ച് അപ്രതീക്ഷിതമായി കെകെ പാതിയിൽ മുറിഞ്ഞ നാദമായി മറഞ്ഞു. കെകെയുടെ പാട്ടുകൾക്ക് മരണമില്ല. മരിച്ചുപോകാൻ കെകെയ്ക്ക് പ്രായമായിരുന്നില്ല.
ഹം രഹേ യാന രഹേ കൽ...
കൊൽക്കത്ത നസ്റുൾ മഞ്ചിലെ സംഗീത പരിപാടിയിൽ ഇൗ ഗാനം കെകെ ആലപിക്കുമ്പോൾ ഇത് അവസാന ഗാനമാകുമെന്ന് കെകെയും ആരാധകരും കരുതിയിയില്ല. ഗാനത്തിനൊപ്പം മൊബൈലിലെ ഫ്ളാഷ് ലൈറ്റുകൾ ഒാണാക്കി ആസ്വാദകർ കൈവീശി കാണിച്ചു. കെകെയുടെ അവസാന സംഗീതനിശയുടെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. 1999 ൽ പുറത്തിറങ്ങിയ പൽ എന്ന ആദ്യ ആൽബം സംഗീതപ്രേമികളുടെ ഹൃദയത്തിലാണ് കയറികൂടിയത്. ഇൗ ആൽബത്തിന് ലഭിച്ചത് മികച്ച സോളോ ആൽബത്തിനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ്.
ബോളിവുഡ് ഗായകൻ ഫ്രം തൃശൂർ
ബോളിവുഡ് സിനിമ ലോകത്തെ പ്രശസ്തിയിൽ നിൽക്കുന്ന ഗായകൻ. അതാണ് കെകെ എന്ന കൃഷ്ണകുമാർ കന്നത്ത്. താൻ തൃശൂർകാരൻ മലയാളിയാണെന്ന് അറിയപ്പെടാനാണ് കെകെ എപ്പോഴും ആഗ്രഹിച്ചത്. മലയാള ഉച്ചാരണത്തിൽ തൃശൂർ ശൈലി പ്രകടമായിരുന്നു. മൂവായിരത്തി അഞ്ചൂറിലധികം പരസ്യ സംഗീതം ഒരുക്കിയ കെകെ 1999 ലെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ പിന്തുണച്ച് ജോഷ് ഒഫ് ഇന്ത്യ എന്ന ഗാനം ആലപിച്ചത് ആവേശം തീർത്തിരുന്നു.
ബാല്യകാല സഖി ജീവിത പാതി
കെകെയുടെ ബാല്യകാല സുഹൃത്തായിരുന്നു ജ്യോതികൃഷ്ണ. ജ്യോതി യെ കെകെയെ ജീവിത സഖിയാക്കി. 1992 ലായിരുന്നു വിവാഹം. മകൻ നകുൽകൃഷ്ണ കെകെയുടെ ആൽബമായ ഹംസഫറിൽ മസ്തി എന്ന ഗാനം കെകെയോടൊപ്പം തന്നെ പാടി അരങ്ങേറ്റം കുറിച്ചു. മകൾ താമര പിയാനോ വായിക്കും. കുടുംബമാണ് തന്റെ ഉൗർജ്ജസ്രോതസ് എന്ന് കെകെ പറയുമായിരുന്നു. ഗായകനായിരുന്ന കിഷോർകുമാർ, സംഗീത സംവിധായകൻ ആർ.ഡി.ബർമൻ എന്നിവർ കെകെയെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ ഹോളിവുഡ് ഗായകരാണ് പ്രിയ പാട്ടുകാർ. മൈക്കിൾ ജാക്സൻ , ബില്ലി ജോൾ, ബ്രയാൻ ആഡംസ് എന്നിവരുടെ കടുത്ത ആരാധകൻ.
ആദ്യം കെകെ യുടെ സംഗീതം ഇഷ്ടപ്പെടും. പിന്നീട് വ്യക്തിത്വം ഇഷ്ടപ്പെടും. ലാളിത്യം നിറഞ്ഞ ആളായിരുന്നു കെകെ. ഹൃദയസ്പർശിയായിരുന്നു കെകെയുടെ പ്രണയ ഗാനങ്ങൾ.ആ ഗാനങ്ങൾ ശ്രോതാക്കളെ പ്രണയാതുരരാക്കുന്നു എന്നും എപ്പോഴും.
HIT SONGS Of K K
1.തൂഹി മേരി ശബ് ഹെ--ഗ്യാംഗ്സ്റ്റർ
2സച്ച് കേഹ് രഹാ നേ ദിവാന ദിൽ -
രെഹ്നാ ഹേ തേരേ ദിൽ ഖേ
3 ഉയിരിൻ ഉയിരെ- കാക്ക കാക്ക
4 സ്ട്രോബെറി കണ്ണേ - മിൻസാരക്കനവ്
5 തടപ് തടപ് - ഹം ദിൽ മേ ചുകേ സനം
6.സിന്ദഗി തോ പൽകി--കൈറ്റ്സ്
7.തൂ ആഷിഖി ഹെ--ജങ്കാർ ബീറ്റ്സ്
8ഡോലാ രേ ഡോലാരെ- ദേവദാസ്
9 ആങ്കോൻ മേ തേരി- ഒാം ശാന്തി ഒാം
10 ഖുദാ ജാനെ -ബച്ച്ന എ ഹസീനോ-
11 പിയാ ആയേ നാ- ആഷിഖ് 2
12 മത് ആസ്മരേ - മർഡർ 3
13 ഇന്ത്യ വാലെ - ഹാപ്പി ന്യു ഇയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |