തിരുവനന്തപുരം: ഒരിക്കൽ ജാസി ഗിഫ്റ്റിനോട് ബോളിവുഡ് ഗായകൻ കെ.കെ പറഞ്ഞു - ''സംഗീതത്തിൽ നമുക്ക് എന്താണോ കഴിയുന്നത് അതിന്റെ മാക്സിമം മുന്നോട്ടു പോവുക.നമുക്ക് പറ്റാത്ത മേഖലയിൽ പരീക്ഷിക്കേണ്ട...''
നേരിൽ കാണും മുമ്പു തന്നെ കെ.കെയുടെ ഫാനായിരുന്നു ജാസി. 2009ൽ പരിജയ എന്ന കന്നട ചിത്രത്തിൽ പാട്ടുകൾക്ക് ഈണമൊരുക്കുമ്പോൾ കെ.കെയെ ജാസി ക്ഷണിച്ചതിന്റെ കാരണവും അതായിരുന്നു.
'' മറ്റാർക്കും ഇല്ലാത്ത ആലാപന ശൈലിയാണ് അദ്ദേഹത്തിന്റേത്. ശബ്ദം ശക്തവും മധുരവുമാണ്. ഇത്രയേറെ ഊർജ്ജം നിറച്ച പ്രണയ ഗാനങ്ങൾക്ക് വേറെ ചോയ്സില്ല"- ജാസി പറഞ്ഞു.
'പരിജയ'യിലെ "നടതാടുവാൻ കാമന ബില്ലു.... " എന്ന ഗാനം വൻ ഹിറ്റായി. ചെറുപ്പക്കാർ പാടി നടന്നു. ആര്യൻ എന്ന കന്നട ചിത്രത്തിൽ ജാസിയുടെ സംഗീതത്തിൽ ശ്രേയ ഘോഷാലുമൊത്ത് കെ.കെ.പാടി. വിദ്യാസാഗറിന്റെ സംഗീതത്തിൽ 'പേരാണ്മ'യിൽ ഒരുമിച്ച് പാടി. പിന്നെയും നിരവധി സിനിമകളിൽ അദ്ദേഹത്തിനായി ഞാൻ സംഗീതമൊരുക്കി. ബോളിവുഡിലെ തിരക്ക് കാരണം കെ.കെയ്‌ക്ക് എത്താൻ കഴിഞ്ഞില്ല. കെ.കെ. എപ്പോൾ വന്നാലും സംഗീതമൊരുക്കാൻ ഞാൻ തയ്യാറായിരുന്നു. എത്രയോ പ്രണയഗാനങ്ങൾ പാടാൻ ബാക്കി വച്ച് അദ്ദേഹം പോയി."- ജാസി പറഞ്ഞു.
മറ്റ് ബോളിവുഡ് പാട്ടുകാരെ പോലെയായിരുന്നില്ല. കെ.കെ വളരെ സൗഹൃദത്തോടെ ഇടപെടും. റെക്കോഡിംഗിൽ മുഴുവൻ സമയവും കൂടെയുണ്ടാകും. പാട്ടിന്റെ ഭാവം എന്താണ് എന്നൊക്കെ ചോദിച്ചറിയും. ഇത്രയും മനോഹരമായ ശബ്ദം ഇന്ത്യൻ സിനിമയിൽ കേൾക്കാനില്ല. പാശ്ചാത്യ സംഗീതത്തിൽ റിച്ചാഡ് മാർക്സ് എന്നൊരു പാട്ടുകാരൻ ഉണ്ട്. അദ്ദേഹത്തിന്റെ ശബ്ദവുമായി സാമ്യമുണ്ട്. അതേ സ്റ്റൈലും പവറും ഉണ്ട്. കെ. കെ ബാൻഡിൽ നിന്ന് സംഗീതത്തിലേക്കു വന്ന ആളാണ്. സംസാരിക്കുന്നത് മലയാളം കൂട്ടിച്ചേർത്താണ്. അത് കേട്ടിരിക്കാൻ രസമായിരുന്നു- ജാസി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |