തിരുവനന്തപുരം: ആർ.ഡി.ഒ ഓഫീസിൽ നിന്ന് സ്വർണവും പണവും അടക്കമുള്ള തൊണ്ടിസാധനങ്ങൾ കാണാതായ സംഭവത്തിൽ നിലവിലെ സീനിയർ സൂപ്രണ്ടിനും പിഴവ് സംഭവിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് നിലവിലെ സീനിയർ സൂപ്രണ്ട് ആർ.ഡി.ഒ ഓഫീസിൽ ചുമതലയേറ്റത്. റവന്യൂ ഡിവിഷണൽ ഓഫീസർ എന്നതിനൊപ്പം സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ അധികാരം കൂടിയുള്ള ആർ.ഡി.ഒയുടെ ഓഫീസ് രജിസ്റ്ററുകളുടെയും തൊണ്ടിമുതലുകളുടെയും കസ്റ്റോഡിയനാണ് സീനിയർ സൂപ്രണ്ട്.
നിയമപ്രകാരം ചുമതലയേൽക്കുമ്പോൾ കസ്റ്റഡിയിലുള്ള രജിസ്റ്ററുകളും തൊണ്ടിമുതലുകളും മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളും ഒത്തുനോക്കി ബോദ്ധ്യപ്പെട്ടശേഷമേ അധികാരം കൈമാറുന്നവരിൽ നിന്ന് കൈപ്പറ്റാവൂവെന്നാണ് ചട്ടം. എന്നാൽ സഹപ്രവർത്തകർ തമ്മിലുള്ള പരസ്‌പര വിശ്വാസത്തിന്റെയും ധാരണയുടെയും അടിസ്ഥാനത്തിൽ പലപ്പോഴും രജിസ്റ്ററുമായി ഒത്തുനോക്കാറില്ല. അധികാരമേറ്റ സീനിയർ സൂപ്രണ്ട് ലോക്കർ പരിശോധിക്കാൻ തുനിഞ്ഞില്ലെന്നാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഒരാൾക്ക് തിരികെ നൽകേണ്ട തൊണ്ടിസാധനമായ സ്വർണം കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി ബോദ്ധ്യപ്പെട്ടത്. തുടർന്ന് ആർ.ഡി.ഒ മാധവിക്കുട്ടി നൽകിയ പരാതിയിലാണ് പേരൂർക്കട പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് സീനിയർ സൂപ്രണ്ടുമാരെ പൊലീസ് ഇന്നലെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. ഇവരുടെ മൊഴികൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
സർവീസിൽ നിന്ന് വിരമിച്ചവരായതിനാൽ പലരെയും വീടുകളിലെത്തി നോട്ടീസ് നൽകിയാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. പേരൂർക്കട സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കളക്ടറേറ്റിലെ ആർ.ഡി.ഒ ഓഫീസിലെത്തി മഹസർ തയ്യാറാക്കിയിട്ടുണ്ട്. മുഴുവൻ ജീവനക്കാരുടെയും വിവരങ്ങളും ശേഖരിച്ചു. ഇവിടെ ജോലി നോക്കിയിരുന്ന മറ്റ് സീനിയർ സൂപ്രണ്ടുമാരെ കൂടി ചോദ്യംചെയ്‌ത ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
വിജിലൻസ് അന്വേഷണം
അതേസമയം കുടപ്പനക്കുന്ന് ആർ.ഡി.ഒ ഓഫീസിലെ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് റവന്യു വകുപ്പ് ശുപാർശ ചെയ്‌തു. മന്ത്രി കെ. രാജൻ റവന്യുവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ജെ. ജയതിലകിന് ഇതു സംബന്ധിച്ച നിർദ്ദേശം നൽകി.
അസ്വഭാവിക മരണങ്ങളുടെ ഇൻക്വസ്റ്റ് സമയത്ത് തർക്കത്തിലുള്ളതും ആരും ഏറ്റെടുക്കാനില്ലാത്തതുമായ മൂല്യമുള്ള വസ്‌തുക്കളാണ് സബ്ഡിവിഷണൽ മജിസ്ട്രേറ്റിന്റെ കസ്റ്റഡിയിൽ സീൽ ചെയ്‌ത് സൂക്ഷിക്കുന്നത്. പരിശോധനയിൽ 581.48 ഗ്രാം സ്വർണം, 140.5 ഗ്രാം വെള്ളി, 47,500 രൂപ എന്നിവ നഷ്ടപ്പെട്ടെന്നാണ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |