കൊച്ചി: തൃക്കാക്കരയിൽ പോളിംഗ് കുറഞ്ഞതിൽ ആശങ്കയുണ്ടെങ്കിലും, ഇടതു വലതു മുന്നണികൾ വിജയ പ്രതീക്ഷയിൽ. വോട്ടു വിഹിതം വർദ്ധിക്കുമെന്ന് എൻ.ഡി.എയും. കൊച്ചി കോർപ്പറേഷൻ പരിധിയിലെ പ്രദേശങ്ങളിലാണ് പോളിംഗ് കുറഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കിൽ 68.77 ശതമാനമാണ് പോളിംഗ്. നാളെയാണ് വോട്ടെണ്ണൽ.
പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും വിജയിക്കുമെന്ന ഉറപ്പിലാണ് യു.ഡി.എഫ്. മുൻ വർഷത്തെ പോളിംഗുമായി നേരിയ വ്യത്യാസം മാത്രമായതിനാൽ ദോഷമായി ബാധിക്കില്ലെന്ന് സ്ഥാനാർത്ഥി ഉമ തോമസ് പറഞ്ഞു. തങ്ങളുടെ വോട്ടുകൾ ഉറപ്പിച്ചു നിറുത്താൻ കഴിഞ്ഞതായി യു.ഡി.എഫ് നേതാക്കൾ വിലയിരുത്തുന്നു. പ്രചാരണത്തിൽ യു.ഡി.എഫിനെ കവച്ചുവയ്ക്കാൻ കഴിഞ്ഞതിനാൽ, വലിയ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും വിജയിക്കുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. അനുകൂല വോട്ടുകളെല്ലാം കിട്ടി. സി.പി.എമ്മിന്റെ റിപ്പോർട്ടുകൾ പ്രകാരം വിജയം ഉറപ്പാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് പറഞ്ഞു.
നിസംഗത, ഒഴിഞ്ഞ വീടുകൾ
മണ്ഡലത്തിലെ തൃക്കാക്കര നഗരസഭാ പ്രദേശത്ത് ഭേദപ്പെട്ട പോളിംഗുണ്ടായി. കൊച്ചി നഗരത്തിൽ നിരവധി വീടുകൾ ഒഴിഞ്ഞുകിടക്കുന്നതാണ് പോളിംഗ് കുറയാൻ ഒരു കാരണം. പ്രചാരണത്തിന് കയറിയിറങ്ങിയ പത്തിൽ ഒന്നോ രണ്ടോ വീടുകളിലും ഫ്ളാറ്റുകളിലും ആളുണ്ടായിരുന്നില്ല. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിലും നൂറു കണക്കിനു പേർ സ്ഥലത്തില്ലായിരുന്നു.
മത്സരിക്കാതിരുന്നതിനാൽ ട്വന്റി 20 പ്രവർത്തകരിൽ ഒരു വിഭാഗം വിട്ടുനിന്നെന്നും സൂചനയുണ്ട്. രാഷ്ട്രീയാഭിമുഖ്യം കുറവുള്ള നിഷ്‌പക്ഷർ വോട്ട് ചെയ്യാത്തതും പോളിംഗിനെ ബാധിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും മുഴുവൻ പാർട്ടികളുടെയും സംസ്ഥാന നേതാക്കളും തമ്പടിച്ച് 27 ദിവസം പ്രചാരണം നടത്തിയിട്ടും പോളിംഗ് ഉയരാത്തത് വോട്ടർമാരുടെ നിസംഗതയായി വിലയിരുത്തപ്പെടുന്നു. പോളിംഗ് കുറഞ്ഞത് പാർട്ടികളെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |