₹സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമെന്ന് മൊഴി
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ഇന്നലെ പൊലീസ് പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്ന് വീണ്ടും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും,സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു മൊഴി നൽകി.
39 ദിവസത്തെ ഒളിവു ജീവിതം അവസാനിപ്പിച്ച് ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ദുബായിൽ നിന്ന് വിജയ് ബാബു കൊച്ചിയിലെത്തിയത്. ആലുവയിലെ ശ്രീദത്ത അഞ്ജനേയ ക്ഷേത്രത്തിൽ ഭാര്യാ സമേതം ദർശനം നടത്തിയ ശേഷം ,പതിനൊന്നോടെ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തി. അസി.കമ്മിഷണർ വൈ. നിസാമുദ്ദിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇന്നു വരെ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
. വിജയ് ബാബുവിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് പറയുന്നു. പീഡനം നടന്ന ദിവസം ആഡംബര ഹോട്ടലിലുണ്ടായിരുന്ന പ്രമുഖ ഗായകൻ, ഭാര്യ എന്നിവരെ സാക്ഷികളാക്കി മൊഴിയെടുത്തേക്കും.
ഏപ്രിൽ 26നാണ്, സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡിപ്പിച്ചെന്ന് നടി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. ഇതറിഞ്ഞ് ബംഗളൂരു വഴി ദുബായിലേക്ക് കടന്ന വിജയ് ബാബു ഫേസ്ബുക്ക് ലൈവിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയിരുന്നു. പീഡനം, ഇരയുടെ പേര് വെളിപ്പെടുത്തൽ എന്നീ കേസുകളാണ് വിജയ് ബാബുവിനെതിരെയുള്ളത്. പിടി കൂടുന്നതിന് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കം ആരംഭിച്ചതിന് പിന്നാലെ, മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിൽ വിശ്വാസമുണ്ടെന്നും, പൊലീസുമായി പൂർണ്ണമായി സഹകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു
'പാസ്‌പോർട്ട് റദ്ദാക്കിയതടക്കം പൊലീസിന്റെ കർശന നടപടികളാണ് വിജയ് ബാബു മടങ്ങിയെത്താൻ കാരണം. ഒളിവിൽ കഴിയവേ ഇയാളെ സഹായിച്ചവരെ കണ്ടെത്തും '.
-സി.എച്ച്. നാഗരാജു,
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |