മോസ്കോ : യുക്രെയിന് അത്യാധുനിക മിസൈൽ സംവിധാനങ്ങളും ആയുധങ്ങളും നൽകാനുള്ള യു.എസ് നീക്കത്തിനെതിരെ റഷ്യ രംഗത്ത്. എരിതീയിൽ എണ്ണയൊഴിക്കാനാണ് യു.എസിന്റെ ശ്രമമെന്ന് റഷ്യ ആരോപിച്ചു. ആയുധ വിതരണം തുടരുന്നത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്നും സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. അധിനിവേശം തുടങ്ങിയതിന് ശേഷം യുക്രെയിന് യു.എസ് നൽകുന്ന 11ാമത്തെ സുരക്ഷാ പാക്കേജാണിത്.
യു.എസ് നിർമ്മിത ഹൈ മൊബൈലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റംസ് ( HIMARS ) യുക്രെയിന് വിതരണം ചെയ്യുമെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത്. 80 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തെ വരെ തകർക്കാൻ ഇതിന് കഴിയും. അതേ സമയം, റഷ്യയുമായി നേരിട്ട് യുദ്ധത്തിനില്ലെന്നും സൈന്യത്തെ യുക്രെയിനിലേക്ക് അയക്കില്ലെന്നും ബൈഡൻ ആവർത്തിച്ചു.
അതേ സമയം, മോസ്കോയുടെ വടക്ക് കിഴക്കൻ മേഖലയിലെ ഇവാനോവോ പ്രവിശ്യയിൽ റഷ്യയുടെ ആണവസേന സൈനികാഭ്യാസം നടത്തുന്നതായി റിപ്പോർട്ട്. യാർസ് ഇന്റർകോണ്ടിനെന്റൽ മിസൈൽ ലോഞ്ചർ അടക്കം 100ലേറെ ആയുധ സന്നാഹങ്ങളുമായി ഏകദേശം 1,000 സൈനികർ ഇവിടെ പരിശീലനം നടത്തുന്നുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |