മരണശേഷവും മനുഷ്യന്റെ മൗലികാവകാശങ്ങൾ തുടരുന്നുണ്ടെന്നും അസ്വാഭാവിക മരണങ്ങളിൽ പോസ്റ്റുമോർട്ടം വൈകുന്നത് മരിച്ചയാളുടെ അവകാശങ്ങളുടെ ലംഘനമാണെന്നുമുള്ള ഹൈക്കോടതിയുടെ ചരിത്രവിധിയോടെ, സംസ്ഥാനത്ത് 24 മണിക്കൂറും പോസ്റ്റുമോർട്ടത്തിന് വഴിയൊരുങ്ങുകയാണ്. രാത്രി പോസ്റ്റുമോർട്ടത്തിന് ആവശ്യമായ വെളിച്ചമുണ്ടാവില്ലെന്നും മതിയായ ജീവനക്കാരില്ലെന്നുമൊക്കെ തൊടുന്യായങ്ങൾ സർക്കാർ നിരത്തിയെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞ ഹൈക്കോടതി രാത്രി പോസ്റ്റുമോർട്ടം നടത്തിയേ പറ്റൂ എന്ന് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് രാത്രിയിലും ഇൻക്വസ്റ്റ് നടത്തണമെന്ന് ഡി.ജി.പി അനിൽകാന്ത് നിർദ്ദേശിച്ചിരിക്കുകയാണ്.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും കാസർകോട് ജനറൽ ആശുപത്രിയിലും രാത്രി പോസ്റ്റുമാർട്ടം നടത്തണമെന്ന് ഉത്തരവിട്ട വിധിന്യായത്തിൽ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് മനുഷ്യത്വം മരണത്തോടെ മരിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. മരണശേഷവും മനുഷ്യന്റെ മൗലികാവകാശങ്ങൾ തുടരുന്നുണ്ടെന്നാണ് ഉത്തരവിൽ. വ്യക്തികൾക്ക് ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല, മരണശേഷവും മൗലികാവകാശങ്ങളുണ്ട്. മൃതദേഹം എത്രയും വേഗം മാന്യമായി സംസ്കരിക്കണമെന്ന് ഉറ്റവർ ആഗ്രഹിക്കുമ്പോൾ നിയമങ്ങളും നടപടിക്രമങ്ങളും തടസ്സമാവരുത്. അസ്വാഭാവിക മരണമുണ്ടായാൽ ഉറ്റവരെ ആശ്വസിപ്പിച്ച് ബന്ധുക്കൾക്ക് വീട്ടിലിരിക്കാൻ കഴിയില്ല. അവർ പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ഈ ദുരിതം അവസാനിപ്പിക്കണം.- ഹൈക്കോടതിയുടെ ഈ ഉത്തരവ് സർക്കാർ ഉടൻ നടപ്പാക്കും.
അസ്വാഭാവികമരണങ്ങളിൽ നാലുമണിക്കൂറിനകം ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നല്‌കി. കൂടുതൽ സമയമെടുത്താൽ അതിന്റെ കാരണം ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തണം. ഇൻക്വസ്റ്റ് നടത്താൻ വേണ്ട വെളിച്ചമൊരുക്കാനും മൃതദേഹം ആശുപത്രിയിലെത്തിക്കാനുമുള്ള ചെലവുകൾ പൊലീസ് വഹിക്കും. ഇൻക്വസ്റ്റിനും മൃതദേഹം പോസ്റ്റുമാർട്ടത്തിനയയ്ക്കാനും ഒരുകാരണവശാലും കാലതാമസമോ തടസമോ ഉണ്ടാകാൻ പാടില്ല. അഞ്ചു മെഡിക്കൽ കോളേജുകളിൽ പൈലറ്റ് പദ്ധതിയെന്ന നിലയിൽ രാത്രി പോസ്റ്റുമോർട്ടം ആരംഭിക്കുന്നതിന് 2015ൽ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും സൗകര്യങ്ങളുമില്ലെന്ന കാരണത്താൽ നടപ്പാക്കാനായില്ല. അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്താൽ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകേണ്ട ചുമതല സർക്കാരിനായിരിക്കുമെന്നും അതിനുള്ള ചെലവ് സർക്കാർ വഹിക്കണമെന്നുമാണ് ഹൈക്കോടതി ഉത്തരവ്. നിലവിൽ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തി മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കൾ പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും കയറിയിറങ്ങണം. പൊലീസ് ഉദ്യോഗസ്ഥർ യഥാസമയം എത്താത്തതാണ് ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും വൈകാനുള്ള പ്രധാന കാരണം. അസ്വാഭാവികമരണം റിപ്പോർട്ട്‌ചെയ്താൽ ആദ്യം ഒരു ഉദ്യോഗസ്ഥനെ സ്ഥലത്തുനിറുത്തി പൊലീസ് മടങ്ങും. വൈകിട്ട് ആറിനു ശേഷം ഇൻക്വസ്റ്റ് നടത്താറില്ല. പിറ്റേന്ന് ഏറെ വൈകിയാവും ഇൻക്വസ്റ്റ് തയ്യാറാക്കുന്നത്.
ഗവ.മെഡിക്കൽ കോളേജുകളിൽ ആറ് മാസത്തിനകം രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കാൻ ആവശ്യമായ മെഡിക്കൽ - പാരാ മെഡിക്കൽ സ്റ്റാഫിനെയും മറ്റു സൗകര്യവും ലഭ്യമാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അസ്വാഭാവിക മരണമുണ്ടായാൽ ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കുന്നതുവരെയുള്ള ചുമതല സർക്കാരിനാണ്. പോസ്റ്റുമോർട്ടം നടത്താനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെയും പോസ്റ്റ്മോർട്ടം നടത്തി വീട്ടിലെത്തിക്കുന്നതിന്റെയും ചെലവ് സർക്കാർ വഹിക്കണം. സൗകര്യമുള്ള എല്ലാ ആശുപത്രികളിലും രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കുന്നതിനായി പരിശോധന നടത്താൻ വിദഗ്ദ്ധസമിതിയെ നിയോഗിക്കണം. സമിതി നിർദ്ദേശിക്കുന്ന ആശുപത്രികളിൽ രാത്രികാല പോസ്റ്റ്മോർട്ടം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അഞ്ചു മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ്മോർട്ടം തുടങ്ങാൻ സർക്കാർ 2015ൽ തീരുമാനിച്ചിരുന്നു. ഇതു നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേരള മെഡിക്കോ ലീഗൽ സൊസൈറ്റിക്കു വേണ്ടി സെക്രട്ടറി ഡോ. ഹിതേഷ് ശങ്കറാണ് ഹൈക്കോടതിയെ സമീപിച്ചത്. രാത്രികാല പോസ്റ്റ്മോർട്ടത്തിന് അടുത്തിടെ കേന്ദ്രസർക്കാരും അനുമതി നൽകിയിരുന്നു.
രാത്രിയിലും പോസ്റ്റുമോർട്ടം നടത്തിയാൽ അവയവദാനം കൂടുതൽ ഫലപ്രദമാവും. മൃതദേഹങ്ങൾക്ക് ഫ്രീസർ ഉറപ്പാക്കാനും കേടാകാതെ സൂക്ഷിക്കാനും കഴിയും. സമയം വൈകാതെ പോസ്റ്റുമോർട്ടം ചെയ്താൽ മരണകാരണം എളുപ്പത്തിൽ കണ്ടെത്താനാവും. മൃതദേഹത്തിന്റെ പഴക്കം മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം. ഫ്രീസർ സൗകര്യങ്ങൾ കൂടുതലായി ഉപയോഗിക്കാം. മരിച്ചവരുടെ ബന്ധുക്കളുടെ കാത്തിരിപ്പും ദുരിതങ്ങളും ഒഴിവാക്കാനുമാവും.
ഹൈക്കോടതി പറഞ്ഞത്
പോസ്റ്റുമോർട്ടം പകൽ വെളിച്ചത്തിൽ നടത്തണമെന്നത് പണ്ടുകാലം മുതലുള്ള വിശ്വാസമാണ്. മെഡിക്കൽ പുസ്തകങ്ങളും അതിനുള്ള കാരണങ്ങൾ നിരത്തുന്നുണ്ട്. എന്നാൽ, ശാസ്ത്രം ഏറെ പുരോഗമിച്ചെന്ന് രാത്രിയിലും പോസ്റ്റുമോർട്ടം നടത്തണമെന്ന് ഉത്തരവിട്ട ഹൈക്കോടതി അഭിപ്രായപ്പെട്ടു. മാരുതി എ.സി കാർ സർക്കാർ നൽകുമ്പോൾ രാജകീയ സൗകര്യങ്ങളോടു കൂടിയ ബി.എം.ഡബ്ള്യു കാറിനു വേണ്ടി ഡോക്ടർമാർ വാശിപിടിക്കരുത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമല്ലെന്ന് മനസ്സിലാക്കണം. ഡോക്ടർമാർ സഹകരിക്കുകയാണ് വേണ്ടത്. അവരെ അപമാനിക്കാനോ സേവനവും ആത്മാർത്ഥതയും കുറച്ചു കാണാനോ അല്ല ഇതു പറയുന്നത്. ലഭ്യമായ വിഭവശേഷിയിലും ജനങ്ങളെ സേവിക്കാൻ ഡോക്ടർമാർ ബാദ്ധ്യസ്ഥരാണ്. ഡോക്ടർമാരുടെയും ഫൊറൻസിക് വിദഗ്ദ്ധരുടെയും മികച്ച സേവനം കാണാതെയല്ല ഇത് പറയുന്നത്. അവരുടെ സേവനങ്ങളിൽ എല്ലാവരും അഭിമാനിക്കുന്നുണ്ട്- ഹൈക്കോടതി വ്യക്തമാക്കി.
വെല്ലുവിളികൾ നിരവധി
രാത്രി പോസ്റ്റുമോർട്ടം നടത്താൻ ജീവനക്കാരുടെയും സൗകര്യങ്ങളുടെയും കുറവ് വെല്ലുവിളിയാണെന്ന് സർക്കാർ പറയുന്നു. മെഡിക്കൽ കോളേജുകളിലെ ഫോറൻസിക് സയൻസ് വിഭാഗത്തിൽ പ്രൊഫസർമാർ മുതൽ അറ്റൻഡർമാർ വരെ കുറവാണ്. ആവശ്യത്തിന് വൈദ്യുതിയും ജനറേറ്ററും വെള്ളവും പോലും ഇല്ലാത്ത സ്ഥലങ്ങളുണ്ട്. വർഷങ്ങൾക്ക് മുമ്പുള്ള സ്റ്റാഫ് പാറ്റേണിലാണ് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ ഫോറൻസിക് വിഭാഗം പ്രവർത്തിക്കുന്നത്. പാരിപ്പള്ളി, എറണാകുളം, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമുണ്ടെങ്കിലും ജീവനക്കാരും നിഴൽരഹിതമായ പ്രകാശ സംവിധാനവുമില്ല. സംസ്ഥാനത്ത് ഏറ്റവുമധികം പോസ്റ്റുമോർട്ടം നടക്കുന്നത് തിരുവനന്തപുരത്താണ്. ഇവിടെ ആയിരം പോസ്റ്റുമോർട്ടം നടത്തിയിരുന്നപ്പോഴുള്ള സ്റ്റാഫ് പാറ്റേണിലാണ് നാലായിരത്തിലധികം പോസ്റ്റുമോർട്ടം നടത്തുന്നത്. ഒരു പോസ്റ്റുമോർട്ടത്തിന് ഡോക്ടറും രണ്ട് സഹായികളും ടെക്നിക്കൽ സ്റ്റാഫുമുൾപ്പെടെ നാലുപേരാണ് വേണ്ടത്. മൂന്ന് ടേബിളുള്ളിടത്ത് മൂന്ന് ഡോക്ടർമാരുണ്ടെങ്കിൽ എട്ടുമണിക്കൂറിൽ 24 പോസ്റ്റുമോർട്ടം ചെയ്യാം. 24 മണിക്കൂർ സംവിധാനം നിലവിൽ വരുമ്പോൾ ഇപ്പോഴത്തേക്കാൾ ഇരട്ടി ജീവനക്കാർ വേണം. ഇതിനായി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തേണ്ടി വരും. പീഡനം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പോസ്റ്റുമോർട്ടം നടപടികൾ വീഡിയോയിൽ ചിത്രീകരിക്കണം. ഇതിനാവശ്യമായ വെളിച്ചം സജ്ജമാക്കി മോർച്ചറികളെ ആധുനീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |