തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ തീർപ്പ് പ്രത്യേക പദ്ധതിയായി ഏറ്റെടുത്ത് മൂന്നുമാസം കൊണ്ട് പൂർത്തിയാക്കാൻ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. ഈ മാസം പത്തിനകം ഫയലുകളുടെ കൃത്യമായ കണക്കെടുപ്പ് പൂർത്തിയാക്കി തീർപ്പാക്കൽ യജ്ഞത്തിലേക്ക് കടക്കണം. 15നകം പൂർണതോതിൽ തുടങ്ങി സെപ്തംബർ പത്തിനകം പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം, അവയുടെ സ്വഭാവം എന്നിവ സംബന്ധിച്ച സൂക്ഷ്മതല കണക്കെടുപ്പ് എത്രയും വേഗം പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്ക് വിവരം കൈമാറും. എല്ലാ ഫയലുകളും മന്ത്രിമാർ കണ്ട് കൈകാര്യം ചെയ്യേണ്ടി വരില്ല. സെക്രട്ടറിമാരുടെ തലത്തിൽ കൈകാര്യം ചെയ്യേണ്ട ഫയലുകളുടെ കണക്കെടുപ്പ് പ്രത്യേകം നടത്തണമെന്നും നിർദ്ദേശിച്ചു.
കെട്ടിക്കിടക്കുന്നത്
3 ലക്ഷത്തിലേറെ
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019ലാണ് അവസാനമായി മൂന്നു മാസത്തെ ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തിയത്. അന്ന് 1.98 ലക്ഷം ഫയലുകളാണ് വിവിധ വകുപ്പുകളിലായി തീർപ്പാക്കാനായി കണ്ടെത്തിയത്. 68,000 ഫയലുകൾ തീർപ്പാക്കി. 1.3 ലക്ഷം ഫയലുകൾ ശേഷിച്ചു. പിന്നീട് കൊവിഡ് നിയന്ത്രണങ്ങളും മറ്റും വന്നതോടെ സ്ഥിതിയാകെ മാറി. ഇപ്പോൾ മൂന്ന് ലക്ഷത്തിലേറെ ഫയലുകളെങ്കിലും വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്നുണ്ടാകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |