ചണ്ഡിഗഢ്: പഞ്ചാബിലെ കോൺഗ്രസ് നേതാവും പ്രശസ്ത ഗായകനുമായ സിദ്ദു മൂസവാലെ കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാകവെ, 424 വി.വി.ഐ.പികളുടെ പൊലീസ് സുരക്ഷ പുനഃസ്ഥാപിക്കാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചതായി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ അറിയിച്ചു. സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ മുൻമന്ത്രി ഒ.പി. സോണി നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു സർക്കാരിന്റെ വെളിപ്പെടുത്തൽ. സുരക്ഷ വെട്ടിക്കുറച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സിദ്ദു വെടിയേറ്റു മരിച്ചത്. ജൂൺ ഏഴു മുതൽ സുരക്ഷ പുനഃസ്ഥാപിക്കും.
സുരക്ഷ വെട്ടിക്കുറച്ച വി.വി.ഐ.പികളുടെ പട്ടിക ചോർന്നതിൽ പഞ്ചാബ് സർക്കാരിനെ ബുധനാഴ്ച ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
സിദ്ദുവിനെ അക്രമികൾ പിന്തുടർന്ന് വെടിവയ്ക്കാനിടയാക്കിയത് സുരക്ഷ വെട്ടിക്കുറച്ചവരുടെ പട്ടിക ചോർന്നതാണെന്നും മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പിയും കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
1984 ജൂൺ ആറിന് സുവർണ്ണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ വാർഷികത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യമായതിനാൽ തത്കാലത്തേക്ക് സുരക്ഷ വെട്ടിക്കുറയ്‌ക്കേണ്ടി വന്നതാണെന്ന് പഞ്ചാബ് സർക്കാർ കോടതിയിൽ വിശദീകരിച്ചു. സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയശേഷം മാത്രമാകണം ഒരാളുടെ സുരക്ഷ പിൻവലിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ആം ആദ്മി പാർട്ടി ദേശീയ നേതാവ് കേജ്‌രിവാൾ പഞ്ചാബിലെ വി.ഐ.പി സംസ്‌കാരം കുറയ്ക്കണമെന്ന് നിർദ്ദേശിച്ചതിന്റെ ഭാഗമായാണ് വി.ഐ.പി സുരക്ഷ വെട്ടിക്കുറച്ചതെന്നും കോടതിയിൽ കണ്ടത് സർക്കാരിന്റെ ഉരുണ്ടുകളിയായിരുന്നുവെന്നും ബി.ജെ.പി ആരോപിച്ചു.
മേയ് 28നാണ് സർവീസിൽ നിന്ന് വിരമിച്ച മുതിർന്ന ഓഫീസർമാർ, മുതിർന്ന ശിരോമണി അകാലി ദൾ നേതാവ് ചരൺജീത് സിംഗ് ധിലോൺ, മുൻമന്ത്രിമാർ, എം.എൽ.എമാർ ഉൾപ്പെടെ 424 പേരുടെ സുരക്ഷ പിൻവലിച്ചത്.
അതിനിടെ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ ഇന്നലെ ഡൽഹിയിലെത്തി കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. സിദ്ദു മൂസ് വാലെയുടെ കൊലപാതകം അന്വേഷിക്കാൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചതായി മാൻ പ്രഖ്യാപിച്ചു.
മകന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ദുവിന്റെ പിതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിലാണ് സിദ്ദു കൊല്ലപ്പെട്ടതെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞ പഞ്ചാബ് പൊലീസ് മേധാവി മാപ്പു പറയണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് സിദ്ദുവിന്റെ മരണത്തിന് കാരണമായതെന്ന് പൊലീസ് ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |